Friday 18 December 2015

Life Above All




Oliver Schmitz സംവിധാനംചെയ്ത സൌത്ത്ആഫ്രിക്കന്‍ ചിത്രമാണ് Life, above all. യാഥാര്‍ത്ഥ്യം ഏത് സിനിമ ഏത് എന്ന് മാറിപോകുന്നതരത്തിലുള്ള സൂക്ഷ്മഭിനയം, Khomotso Manyaka യുടെഓരോചലനങ്ങളും ഓരോ നോട്ടങ്ങളും ചുണ്ടില്‍ പുച്ഛം വിരിയിക്കുന്നത് പോലും എത്ര മാത്രം മനോഹരമായിരിക്കുന്നു, AIDS എന്നത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്രമാത്രം ഭീതിയുളവാക്കുന്നതാണ് എന്നും സമൂഹം അത്തരക്കാരോട് ഏതു വിധത്തില്‍ പെരുമാറുന്നു എന്നും കാണിച്ചു തരുന്ന ചിത്രം.. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രം. 5/5

Thursday 17 December 2015

ഭാഷ

സ്വർഗ്ഗത്തിലെ ഭാഷ ഏതായിരിക്കും ?
ഏതായാലും അതൊരു വലിയ കുഴപ്പമാണ്
ഭാഷ അറിയാതെ ഞാൻ എങ്ങനെ അവിടെ കഴിയും ?
ഒരു ഗ്ലാസ് ചായ വേണമെങ്കിൽ 
ഒരു സിഗരറ്റ് വേണമെങ്കിൽ
മൂന്ന് പെഗ്ഗ് റം വേണമെങ്കിൽ
ഞാൻ എങ്ങനെ സംസാരിക്കും ?
ദൈവത്തിന്റെ ഭാഷ ഏതാകും ?
നരകത്തിൽ ഭാഷ ഒരു പ്രശ്നം ആയിരിക്കില്ല
പൈശാചിക ഭാഷ പെട്ടന്ന് മനസിലാക്കാൻ കഴിയും
നിലവിളികൾക്കും തേങ്ങലുകൾക്കും ഭാഷ ആവശ്യമില്ലലോ
ഭാഷ ഇല്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്
നരകമാണ് നല്ലത് .

Monday 7 December 2015

തീണ്ടാരി ദൈവം


പണ്ട് പണ്ട് കാവിനുള്ളില്‍ പെണ്ണ് തീണ്ടാരിയായി
തീണ്ടാരി പെണ്ണിന്‍റെ തീണ്ടാരി ഒഴുകി
ദേവന്റെ കാല്‍ ചുവന്നു .
ദേവന്‍ കണ്ണ് തുറന്നു
പെണ്ണ് പേടിച്ചു
വീണ്ടും തീണ്ടാരി ഒലിച്ചു.
ദേവന്‍ തൊട്ടു നോക്കി
ദേവന്‍ മണത്തു നോക്കി
ദേവന്‍ രുചിച്ചു നോക്കി
ഇതെന്തു ദേവനപ്പാ ?
പെണ്ണ് ചോദിച്ചു
വീണ്ടും തീണ്ടാരി ഒലിച്ചു.
തീണ്ടാരി പെണ്ണിന്റെ കാവിലെ ദൈവം
തീണ്ടാരി ദൈവം
ദേവന്‍ പറഞ്ഞു.

(പൂര്‍ത്തികരിക്കാന്‍ പറ്റിയില്ല )

Saturday 5 December 2015

സാനിട്ടറി നാപ്കിന്‍ കാന്‍സറിന് കാരണമാകുന്നോ ?



ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........   ഈ  ലേഖനം  വായിക്കുക ( ശാസ്ത്രിയ  അടിത്തറ  ഇല്ലാത്ത  ഒരു വാദം  മാത്രമാണിത് . സംവാധത്തിനടിസ്ഥാനമായ പോസ്റ്റ്‌  ആയതു  കൊണ്ട്  മാത്രം  സൂചിപ്പിച്ചതാണ് )


ഇനി  യാഥാര്‍ത്ഥ്യം  ശാസ്ത്രം  അറിയുക

പാപ്പിലോമാ വൈറസ് പുരാണം !

അശോക് കര്‍ത്താ മാഷിന്റെ "ചൊറിതണം പറിച്ചടിക്കണം ഈ മലയാളിയെ........" എന്ന ലേഖനം ബ്ലോഗുലകത്തില്‍ ഒരു തരം ഹിസ്റ്റീരിയ ഉണ്ടാക്കുന്നുണ്ടോ എന്ന തോന്നലില്‍ നിന്നാണ് ഈ ലേഖനം. വിശേഷിച്ച് ആ പോസ്റ്റിന്റെ യഥാര്‍ത്ഥ വിഷയത്തേക്കാള്‍ കൂടുതല്‍ മറ്റു ചര്‍ച്ചകള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കുമൊക്കെ അവിടെ പ്രാധാന്യം കൈവന്ന സ്ഥിതിക്ക്, വിഷയം വൈദ്യശാസ്ത്രപരമായിത്തന്നെ കൈകാര്യം ചെയ്യണമെന്നു തോന്നുന്നു. അതു കൊണ്ട് കര്‍ത്ത മാഷിന്റെ പോസ്റ്റിനിട്ട കമന്റ് വിപുലീകരിച്ച് ഇവിടെ പോസ്റ്റുന്നു. 
(വിഷയേതര ചര്‍ച്ചകള്‍ക്ക് എല്ലാ ‘കമന്റുകാരും’ ഒരു സ്വയംപ്രഖ്യാപിതപരിധി വയ്ക്കാന്‍ താല്പര്യപ്പെടുന്നു.) 



HPV അഥവാ മനുഷ്യ-പാപ്പിലോമാ വൈറസ് നൂറോളം തരത്തിലുണ്ടെങ്കിലും എല്ലാം രോഗകാരകരല്ല. രോഗകാരണമായവയില്‍ ഭൂരിപക്ഷവും വളരെ നിര്‍ദ്ദോഷികളുമാണ്. HPV - 1, 2 എന്നീ ടൈപ്പുകള്‍ ഗുഹ്യേതരമായ ശരീരഭാഗങ്ങളിലെ തൊലിപ്പുറത്ത് അരിമ്പാറകളുണ്ടാക്കുന്നു.
ലൈംഗികാവയവങ്ങളിലെ HPV ഏതാണ്ട് 30 ടൈപ്പുകളാണുള്ളത്. ഇവയാകട്ടെ രതിജന്യ രോഗാണുക്കളായി കണക്കാക്കപ്പെടുന്നു. HPV-6ഉം 11ഉം ലൈംഗികാവയവങ്ങളിലും മലദ്വാരത്തിലും പരിസരത്തുമായി സാധാരണ അരിമ്പാറകള്‍ (condyloma) ഉണ്ടാക്കുമ്പോള്‍ HPV-16, 18, 26, 31, 33, 35, 39, 45, 51, 52, 56, 58, 59, 66, 68, 73, 82 തുടങ്ങിയവ ഗര്‍ഭാശയഗളക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു .

പാപ്പിലോമാ വൈറസ് പകരുന്ന രീതികള്‍

സര്‍വ്വസാധാരണമായ ഒരു വൈറസ്സാണ് ഇത്. അതുകൊണ്ടുതന്നെ ഇന്‍ഫക്ഷനും സര്‍വ്വസാധാരണം. ഇന്‍ഫക്ഷന്‍ വന്ന ഭാഗത്തെ കോശങ്ങള്‍ പൊഴിഞ്ഞുവീഴുന്നിടത്ത് HPVകുട്ടന്‍ വെയിലേറ്റും ചുടേറ്റും ഏറെ നേരം ചാവാതെകിടക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 56 ഡിഗ്രി സെത്സസില്‍ ഒരു മണിക്കൂറ്ചൂടാക്കിയ വസ്തുക്കളിലും HPVയെകാണാം. (അതുകൊണ്ട് യോനിയിലും, മറ്റു ഗുഹ്യഭാഗങ്ങളിലും കടത്തുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കഠിനമായ ചൂ‍ടത്ത് തിളപ്പിച്ചേ ആശുപത്രികളിലും മറ്റും ഉപയോഗിക്കാറുള്ളൂ കേട്ടോ.)


തൊലിപ്പുറത്തെ അരിമ്പാറ, ലൈംഗികവ്രണങ്ങള്‍ എന്നിവയില്‍ നിന്നും നേരിട്ടുള്ള സ്പര്‍ശം വഴിയാണ് പ്രധാനമയും HPV ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പകരുന്നത്. കൈകാലുകളില്‍ അരിമ്പാറകളുണ്ടാക്കുന്ന തൊലിപ്പുറ HPVയെ തോര്‍ത്ത്, മറ്റു തുണികള്‍ എന്നിവയിലും ജിംനേഷ്യങ്ങളിലെ ഉപകരണങ്ങളിലും, പൊതു നീന്തല്‍കുളങ്ങലുടെ പരിസരങ്ങളിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളില്‍ നിന്നും ചില അവസരങ്ങളില്‍ അരിമ്പാറകള്‍ കൂട്ടമായി പകരുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ലൈംഗിക-HPVയാകട്ടെ ഏതാണ്ട് 99% വും രതിവേഴ്ചയിലൂടെയാണ് പകരുക . രതിവേഴ്ചയെന്നാല്‍ ലൈംഗയോനീ സംയോഗം മാത്രമല്ല, വദനസുരതവും, ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കലും എല്ലാം പകര്‍ച്ചാരീതികളില്‍പ്പെടും. അതുകൊണ്ടുതന്നെ ‘സാങ്കേതികാ’ര്‍ത്ഥത്തില്‍ കന്യകനോ കന്യകയോ ആണെന്നവകാശപ്പെടുന്ന ആളുകളിലും ലൈംഗിക-HPV ഇന്‍ഫക്ഷന്‍ കാണാം.

കക്കൂസിന്റെ വക്കുകള്‍വൃത്തിയില്ലാത്ത തുണികള്‍, കുളിക്കാതിരിക്കല്‍, വിയര്‍പ്പ്, മൂത്രം, മലം എന്നിവയിലൊന്നും ലൈംഗിക-HPVയെ ഇന്‍ഫക്ഷനുണ്ടാക്കാവുന്ന രൂപത്തില്‍ കാണാറില്ല. ജീവിതത്തില്‍ ഒരിക്കലും രതിയിലേര്‍പ്പെട്ടിട്ടില്ലാത്ത ആളുകളില്‍ ക്യാന്‍സറിനു കാരണമാകുന്ന ലൈംഗിക-HPVയെ കണ്ടെത്തിയിട്ടുമില്ല. തുണിത്തരങ്ങള്‍, പാത്രം, ഭക്ഷണപാനീയങ്ങള്‍ (fomites)എന്നിവയിലൂടെ ലൈംഗിക-HPV പകരുമെന്നതിനു അസന്ദിഗ്ധമായി അംഗീകരിക്കപ്പെട്ട തെളിവുകളൊന്നുമില്ല. അവിടെയും ഇവിടെയുമൊക്കെ ഈ മട്ടിലുള്ള ചില പ്രചാരണങ്ങള്‍ നടക്കുന്നത് പലപ്പോഴും HPV-ടെസ്റ്റിംഗ് നടത്തി ലാഭം കൊയ്യാനുള്ള ലാബുകളുടെ തന്ത്രമാണെന്ന അഭിപ്രായവുമുണ്ട്. എന്നാല്‍ കന്യക/കന്യകന്മാരില്‍ അല്ലെങ്കില്‍ കുട്ടികളില്‍ കാണുന്ന ലൈംഗിക-HPV ഈ രീതിയില്‍ തുണി/കക്കൂസ്/കുളിമുറി വഴിയായി പകര്‍ന്നതാവാം എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത് . ഈയൊരു കാഴ്ചപ്പാടിന് വലിയ ശാസ്ത്രീയ പിന്‍ബലമില്ലാത്തതിന് ഒരു കാരണം HPVയെ ലാബുകളില്‍ വളര്‍ത്തിയെടുത്ത് അതിന്റെ സാന്നിധ്യം സ്ഥിരീകരിക്കാനുള്ള പ്രയാസമാണ്.


HPV പകരുന്ന ഒരു അപൂര്‍വ്വ രീതി, അമ്മയില്‍ നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക്പ്രസവാവസരത്തിലാണ്. ഇങ്ങനെയുണ്ടാകുന്ന ഇന്‍ഫക്ഷന്‍ കുഞ്ഞിന്റെ വായിലും തൊണ്ടയിലും ശ്വാസകോശത്തിലും വരെ മാരകഫലങ്ങളുണ്ടാക്കുമെന്നതിനാല്‍ ഗര്‍ഭിണിയായ അമ്മയില്‍ പാപ്-ടെസ്റ്റ്/HPV-PCR ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചാല്‍ സിസേറിയന് ഏര്‍പ്പാടാക്കുകയാണ് വൈദ്യശാസ്ത്രത്തിന്റെ രീതി.


HPV ശരീരത്തില്‍ കടന്നാല്‍ അതിനെതിരേ ശരീരത്തിന്റെ പ്രതിരോധകോശങ്ങളായ വെളുത്തരക്താണുക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് അതിനെ നശിപ്പിക്കുകയോ ഒരു മൂലയ്ക്കിരുത്തുകയോ ചെയ്യും (containment). ഈയൊരു പ്രതിരോധപ്രവര്‍ത്തനം കാര്യക്ഷമമല്ലെങ്കില്‍ HPV നിതാന്തമായ ഇന്‍ഫക്ഷനിലേക്കു നീങ്ങും. ഇത് നാം നേരത്തേ കണ്ട 16, 18 തുടങ്ങിയ ടൈപ്പുകളാണെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയേറുന്നു.


രതിയും HPVയും പിന്നെ ക്യാന്‍സറും

രതിയിലേര്‍പ്പെടുന്ന മനുഷ്യരില്‍ 50% പേര്‍ ലൈംഗിക HPV വൈറസ് അണുബാധയ്ക്കു വിധേയരാവുന്നു. എന്നാലും ഇത് താരതമ്യേന പ്രശ്നക്കാരനല്ലാത്ത ഒരു വൈറസ് ആയതിനാല്‍ വളരെ ചെറിയൊരു പങ്കിലേ രോഗങ്ങള്‍ ഉണ്ടാകുന്നുള്ളൂ. ക്യാന്‍സര്‍ രൂപത്തിലേക്കൊക്കെ വളരുന്നതു പിന്നേയും ചെറിയ ഒരു വിഭാഗത്തില്‍ മാത്രം.
പ്രഥമമായും രതിജന്യ രോഗാണുവായതിനാല്‍ ലൈംഗിക-HPV ഇന്‍ഫക്ഷനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാതിരിക്കേണ്ടി വരും. കാരണം അത്രകണ്ട് സര്‍വ്വസാധാരണമാണു ലൈംഗിക-HPV. പിന്നെ, കുറേയൊക്കെ ഇന്‍ഫക്ഷന്‍ സാധ്യത കുറയ്ക്കാന്‍ ‘ഏകപങ്കാളീവ്രതം’ എടുത്താല്‍ മതി. അല്ലെങ്കില്‍ ഉറകള്‍ ഉപയോഗിക്കാം. (ഉറ വലിയ പ്രയോജനമൊന്നും ചെയ്യില്ലെങ്കിലും അതുപയോഗിക്കുന്ന പങ്കാളികള്‍ ഉള്ളവരില്‍ ലൈംഗിക-HPVയുമായി ബന്ധമുള്ള ഗര്‍ഭാശയഗളക്യാന്‍സര്‍ കുറഞ്ഞുവരുന്നതായി അസന്ദിഗ്ധമായ തെളിവുകളുണ്ട്.)ചേലാകര്‍മ്മം - circumcision- ചെയ്യുന്നത് പുരുഷനിലെ ലൈംഗിക-HPV ഇന്‍ഫക്ഷന്‍ സാധ്യതയും അതുമൂലമുള്ള ക്യാന്‍സറും ഗണ്യമായി കുറയ്ക്കും. (ഇസ്ലാം/ജൂത മതങ്ങളില്‍ പ്രചാരമുള്ള ഈ ആചാരം ഒരു അനുഗ്രഹമാണ് ഈ കാര്യത്തില്‍.) ഇതിന്റെ കാരണം സുവ്യക്തമല്ല എങ്കിലും ലിംഗാഗ്രചര്‍മ്മത്തിനടിയില്‍ HPV പതിയിരിക്കാനുള്ള സാധ്യത കുറയുന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
പങ്കാളിക്ക് ഈ ഇന്‍ഫക്ഷന്‍ ഉണ്ടോയെന്ന് PCR വഴി പരിശോധിക്കാന്‍ വലിയ ചെലവു വരും. മാത്രമല്ല സ്ത്രീജനസംഖ്യയില്‍ ഏതാണ്ട് 50-80 ശതമാനത്തിനും തങ്ങളുടെ 50 വയസ്സോടടുത്ത് ഈ ഇന്‍ഫക്ഷന്‍ ഉണ്ടാവുമെന്നിരിക്കെ ഇങ്ങനെ ലാബ് പരിശോധനയും കൊണ്ടിറങ്ങിയാല്‍ കുത്തുപാളയെടുക്കുമെന്നുറപ്പ്.


HPV ഒരു ഡി.എന്‍ ഏ വൈറസാണ് . അതു മനുഷ്യകോശത്തിന്റെ കേന്ദ്രത്തില്‍ (ന്യൂക്ലിയസ്) കയറിപ്പറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഏതെങ്കിലുമൊരവസരത്തില്‍ കോശവിഭജനവുമായി ബന്ധപ്പെട്ട ജീനുകളില്‍ HPVയുടെ ജനിതകവസ്തുവിന് ഇടപെടാന്‍ അവസരം കിട്ടിയാല്‍ കോശവിഭജനപ്രക്രിയയെ അതു താറുമാറാക്കും. അതോടെ കോശം നിയന്ത്രണമില്ലാതെ പെറ്റുപെരുകി ക്യാന്‍സര്‍ ഉണ്ടാക്കുകയും ചെയ്യും.
കോശ വിഭജനത്തെ നിയന്ത്രണാ‍തീതമാക്കി ക്യാന്‍സറുണ്ടാക്കുന്ന ഈ രീതി മിക്ക വൈറസുകള്‍ക്കുമുണ്ട് . അതുകൊണ്ട് എതാണ്ട് എല്ലാ ക്യാന്‍സറുകളും ഒന്നല്ലെങ്കില്‍ മറ്റൊരു വൈറസ്സിന്റെ സഹായത്തോടെയാണ് ശരീരത്തില്‍ ആരംഭിക്കുന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. ഇതിനു കൂടുതല്‍ തെളിവുകള്‍ വന്നുകൊണ്ടിരിക്കുന്നു.


ലൈംഗിക-HPV കയറിക്കൂടുന്ന കോശങ്ങള്‍ അതിലോലമായ ഭാഗങ്ങളിലെയാണല്ലോ. അത്തരം ഭാഗങ്ങള്‍, വിശേഷിച്ച് ഗര്‍ഭപാത്രത്തിന്റെ താഴത്തേ അറ്റം (സെര്‍വിക്സ് അഥവാ ഗര്‍ഭാശയ ഗളം) ഇത്തരത്തിലുള്ള ഒരു ലോലമായ സന്തുലിതാവസ്ഥയുള്ളിടമാണ്. അവിടെ മാസമുറയുമായി ബന്ധപ്പെട്ട ഹോര്‍മ്മോണ്‍ വ്യതിയാനങ്ങളാല്‍ വരുന്ന നിരന്തരമാറ്റങ്ങള്‍, ത്വരിതഗതിയിലെ കോശവിഭജനം എന്നിവ തന്നെ ക്യാന്‍സറിന് അനുകൂലമായ ഘടകങ്ങളാണ്. പ്രത്യേകിച്ച് Squamo-Columnar Junction എന്നറിയപ്പെടുന്ന കലകള്‍. അപ്പോള്‍ HPVയും കൂടിച്ചെന്നാല്‍ സംഗതി ജോര്‍...!
പക്ഷേ ഒന്നോര്‍ക്കുക: HPVയെക്കാള്‍ കൂടുതല്‍ ഗര്‍ഭാശയഗളത്തില്‍ പരിക്കേല്‍പ്പിക്കുന്നതായികണ്ടെത്തിയിട്ടുള്ള ഘടകങ്ങള്‍ പ്രസവങ്ങളുടെ ആധിക്യവുംവളരെ ചെറുപ്രായത്തില്‍ ആരംഭിക്കുന്നലൈംഗിക ബന്ധങ്ങളും, ഒന്നിലധികം ലൈംഗികപങ്കാളികളുമായി വേഴ്ചയും പുകവലിയും പിന്നെ ബാക്റ്റീരിയകള്‍ മൂലമുണ്ടാകുന്ന ഗൊണോറിയ, ക്ലമീഡിയ തുടങ്ങിയ രതിജന്യമാ‍യ മറ്റ് ഇന്‍ഫക്ഷനുകളുമത്രെ.!കാരണം, മേല്‍പ്പറഞ്ഞ സംഗതികളാണ് പലപ്പോഴും ഗര്‍ഭാശയഗളത്തിലെ അതിലോല കോശങ്ങളിലെ സംതുലിതാവസ്ഥയെ അട്ടിമറിക്കുന്നതില്‍ HPVയെക്കാള്‍ മുമ്പില്‍ നില്ക്കുന്നത്. ഈ സംഗതികളെ ‘ക്യാന്‍സര്‍ ത്വരകങ്ങ’ളെന്നു വിളിക്കാം. 

HPV ഗര്‍ഭാശയഗളക്യാന്‍സറിന്റെ അനവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് എന്നു സാരം. ഗര്‍ഭാശയഗള ക്യാന്‍സര്‍ (cervical cancer) ബാധിച്ച ഏതാണ്ടെല്ലാവരിലും HPV കണ്ടെത്തിയിട്ടുണ്ട് എന്നു കരുതി HPV ഉള്ളവരിലെല്ലാം ക്യാന്‍സറും ഉണ്ട് എന്ന് ആരും തെറ്റിദ്ധരിക്കരുതേ. ക്യാന്‍സര്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റിയവരിലും HPV അണുബാധ നിലനില്ക്കും.

ഗര്‍ഭാശയ ഗള ക്യാന്‍സറിനു ടെസ്റ്റ്

ഗര്‍ഭാശയ ഗളത്തില്‍ നിന്നും ഐസ്ക്രീം സ്പൂണിന്റെ രൂപത്തിലുള്ള ഒരു കോലുകൊണ്ട് ചുരണ്ടിയെടുക്കുന്ന കോശങ്ങളെ ചില പ്രത്യേക രാസവസ്തുക്കളാല്‍ പരുവപ്പെടുത്തിയിട്ട് ഒരു സൂക്ഷ്മദര്‍ശിനിക്കടിയില്‍ (മൈക്ക്രോസ്കോപ്പ്) വച്ചു നോക്കുമ്പോള്‍ ആ കോശങ്ങളില്‍ ക്യാന്‍സറിന്റെ ആദിരൂപങ്ങളോ, ക്യാന്‍സര്‍ തന്നെയോ ഉണ്ടെങ്കില്‍ അറിയാന്‍ കഴിയും. ഇതാണ് പ്രസിദ്ധമായ പാപ്-ടെസ്റ്റ് (Pap test). ഗ്രിക്ക്കാരനായ ഡോ: ജോര്‍ജിയസ് പാപ്പണികോളോവ് (Georgios N. Papanikolaou ) എന്ന ഉപജ്ഞാതാവിന്റെ പേരില്‍ ചുരുക്കി വിളിക്കുന്നതാണ് “പാപ്” എന്നത്. ഒരു സ്ത്രീ ആദ്യത്തെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞ് ആദ്യ മൂന്നു വര്‍ഷത്തിനുള്ളില്‍, അല്ലെങ്കില്‍ 21 വയസ്സ് തികയുമ്പോഴോ (ഏതാണാദ്യമെന്നു വച്ചാല്‍ അങ്ങനെ) ആദ്യത്തെ പാപ് -ടെസ്റ്റ് ചെയ്യാനാണ് വിവിധ പഠനങ്ങള്‍ക്കുശേഷം വൈദ്യശാസ്ത്രം നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഇങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ചെയ്യണം. ഈ മൂന്നുവര്‍ഷവും പാപ്-ടെസ്റ്റില്‍ പ്രശ്നമൊന്നും കാണുന്നില്ലെങ്കില്‍ പിന്നീടുള്ള ജീവിതകാലമത്രയും, ലൈംഗികജീവിതം നയിക്കുന്നിടത്തോളം ,എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും ഈ ടെസ്റ്റ് നടത്തണം. 70 വയസ്സോടെ ഗര്‍ഭ്‍ാശയഗള ക്യാന്‍സറിന്റെ സാധ്യത ഏതാണ്ട് തീരേ ഇല്ലാതാകുമ്പോള്‍ ടെസ്റ്റ് ചെയ്യുന്നതും നിര്‍ത്താം. (ഈ ഗൈഡ് ലൈനില്‍ ചില്ലറ പ്രാദേശിക വ്യതിയാനങ്ങള്‍ ഒരോ ആശുപത്രിക്കുമുണ്ട്)


ഏതെങ്കിലും അവസരത്തില്‍ പാപ് ടെസ്റ്റില്‍ പ്രശ്നങ്ങള്‍ കണ്ടാല്‍ യോനിയുടെയും ഗര്‍ഭാശയത്തിന്റെയും ഉള്‍ഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കാന്‍ സഹായിക്കുന്ന കോള്‍പ്പോ സ്കൊപ്പി ചെയ്ത് ബയോപ്സിയും മറ്റും എടുക്കേണ്ടതായി വരും.


ഇത്ര നിഷ്കര്‍ഷ ഇക്കാര്യത്തിലെടുക്കുന്നതെന്തിനാണ് ?
നേരത്തേ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടാവുന്നവയാണ് മിക്ക ക്യാന്‍സറുകളും. അതില്‍ എറ്റവും പ്രധാനം ഗര്‍ഭാശയഗളം, സ്തനം എന്നിവയില്‍ വരുന്ന ക്യാന്‍സറുകളാണ്.
സ്ത്രീകളിലെ മരണകാരകനായ ക്യാന്‍സറുകളില്‍ ഗര്‍ഭാശയ ഗള ക്യാന്‍സറിനു മൂന്നാം സ്ഥാനമാണ് ലോകത്ത്. അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിന്റെ ഉള്ളിലും വരുന്ന ക്യാന്‍സറുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഇതുപോലെ വളരെ നേരത്തേ കണ്ടെത്താനുള്ള പാപ് ടെസ്റ്റു പോലുള്ള വിദ്യകള്‍ ആ ക്യാന്‍സറുകളുടെ കാര്യത്തില്‍ ഇന്നു വരെ വികസിപ്പിക്കാനായിട്ടില്ല. പാപ്-ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതോടെ ഗര്‍ഭാശയ ഗള ക്യാന്‍സറുകള്‍ പലതും വളരെ പ്രാഥമികമായ അവസ്ഥയില്‍ത്തന്നെ കണ്ടെത്തപ്പെടാന്‍ തുടങ്ങി. ഇത് നേരത്തേ ചികിത്സിക്ക്നും മുന്‍ കരുതലുകളെടുക്കാനും സഹായകമായെന്നു പ്രത്യേകം പറയെണ്ടതില്ലല്ലോ.

ക്യാന്‍സര്‍ എന്നത് വളരെ അപുര്‍വ്വമായേ 50 വയസ്സിനു മുന്‍പ് കാണാറുള്ളു. ഇന്ന് വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയുടെയും ജീവിത നിലവാരം ഉയര്‍ന്നതിന്റെയും ഫലമായി സമൂഹത്തിലെ ശരാശരി ആയുസ്സ് 35ല്‍ നിന്നും 45ല്‍ നിന്നും 75ഉം 80ഉം ഒക്കെയായിട്ടുണ്ട്. സ്വാഭാവികമായും സനാതന രോഗങ്ങളായ ഡയബറ്റിസ്, ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം ക്യാന്‍സര്‍ തുടങ്ങിയവ വളരെ നേരത്തേ കണ്ടുപിടിക്കപ്പെടാനുള്ള സാഹചര്യവും അതിനൊത്ത് വരുന്നു. ഇത് രോഗങ്ങളുടെ prevalence കുട്ടുന്നതിന് ഒരു പ്രധാന കാരണമാണ്. ക്യാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതല്ല, മറിച്ച് അത് വളരെ നേരത്തേ ടെസ്റ്റുകളുലൂടെയും പരിശോധനകളിലൂടെയും മറ്റും കണ്ടുപിടിക്കപ്പെടുന്നു എന്നതാണ് വാസ്തവം. (അതിനും വൈദ്യശാസ്ത്രത്തെ കുറ്റം പറയുന്ന വിഡ്ഡിശിരോമണികള്‍ നമുക്കിടയിലുണ്ടല്ലോ !)


ആര്‍ത്തവതുണികളും പാപ്പിലോമാ വൈറസും: ചില തെറ്റിദ്ധാരണകള്‍
ആ‍ര്‍ത്തവകാലത്തുപയോഗിക്കുന്ന “തീണ്ടാരി”ത്തുണി/നാപ്കിന്‍ എന്നിവയില്‍ HPV വളരുന്നതായി കണ്ടെത്തിയിട്ടില്ല. ആര്‍ത്തവതുണികള്‍ മാറ്റി മാറ്റി ഉപയോഗിക്കുന്നതുകൊണ്ടൊന്നും ഉള്ള HPV ഇന്‍ഫക്ഷന്‍ മാറുകയോ വര്‍ധിക്കുകയോ ഇല്ല. എന്നാല്‍ HPV വെയിലുകൊണ്ടാലൊന്നും ചാകില്ല എന്നതിനാല്‍ ഒരേ തുണി വീണ്ടും വീണ്ടും നനച്ചുണക്കി ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. മാത്രമല്ല മറ്റു ബാക്റ്റിരിയകള്‍ മൂലം ഉണ്ടായിട്ടുള്ള ഇന്‍ഫക്ഷന്‍ ഈ തുണികളില്‍ ചിലപ്പോള്‍ നശിക്കാതെ നില്‍ക്കുകയും ചെയ്യും. വെട്ടിത്തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ട് “സ്റ്റെറിലൈസ്” ചെയ്താലേ തുണിയിലായ HPVയും മറ്റു ബാക്ടീരിയകളും പൂര്‍ണ്ണമായി നശിച്ചെന്നുറപ്പുവരുത്താനാവൂ. അതിനാല്‍ തിരത്തുണികള്‍ ഹോം-മെയ്ഡ് ആയി ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പരുത്തികൊണ്ടുള്ള നാപ്കിനുകള്‍ മിക്ക പ്രകൃതിജന്യ വസ്തുക്കളേയും പോലെ പ്ലാസ്റ്റിക് അടങ്ങിയ നാപ്കിനുകളേക്കാള്‍ പല സംഗതികളിലും മികച്ചതാണ്. എന്നു വച്ച് കമ്പനി നാപ്കിനുകളില്‍ HPV വളരും അല്ലെങ്കില്‍ പരുത്തിയില്‍ വളരില്ല എന്ന് അശോക് കര്‍ത്താ മാഷു പറയുന്നത് ശാസ്ത്രത്തിനു നിരക്കുന്നതല്ല.

Vaginal Tamponകളും ടോക്സിക് ഷോക് സിന്‍ഡ്രോമും (Toxic Shock Syndrome-TSS) തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചു മാത്രം മുന്‍ വിധി വച്ചുകൊണ്ട് നാപ്കിനുകളെ പഴിപറയുന്ന പതിവ് പലയിടത്തുമുണ്ട്. ഇതേക്കുറിച്ച് പഠിച്ചാല്‍ തെറ്റിദ്ധാരണ വ്യക്തമാകും.ആഗിരണശേഷി അധികമുള്ള ടാമ്പൂണുകള്‍ യോനിക്കുള്ളിലേക്കു തിരുകിവയ്ക്കുമ്പോള്‍ അവ യോനിയുടെ ഉള്‍ ഭാഗത്തെ വരണ്ടതാക്കുന്നു. ഇതു മുറികുകളുണ്ടാകാന്‍ കാരണമാകുന്നു. തുടര്‍ന്ന് നമ്മുടെ ചര്‍മ്മത്തില്‍ നേരത്തേതന്നെയുള്ള സ്റ്റഫൈലോക്കോക്കസ് എന്ന ബാക്ടീരിയ ഇന്‍ഫക്ഷനുകള്‍ ഉണ്ടാക്കുന്നു. അതാണ് Toxic Sock Syndrome ആയി പരിണമിക്കുന്നത്.ഇതില്‍ പ്രശ്നക്കാരന്‍ റയോണോ പരുത്തിയോ ഒന്നുമല്ല, മറിച്ച് ഉപയോഗിച്ച തുണിയുടെ അധിക ആഗിരണശേഷിയാണ്. അതുണ്ടാക്കുന്ന വരള്‍ച്ച (vaginal Dryness) ആണ് യഥാര്‍ത്ഥ വില്ലന്‍. ആ വരള്‍ച്ച കമ്പനിത്തുണിക്കും വീട്ടിലുണ്ടാക്കുന്ന പരുത്തിതുണിക്കും ഒക്കെയുണ്ടാവാം.വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന തുണികളില്‍ അതിന്റെ ആഗിരണ ശേഷി(absorbancy)രേഖപ്പെടുത്തിവയ്ക്കാന്‍ നിയമമുണ്ട്. അതനുസരിച്ച് മാസമുറയുടെ കണക്കിന് വേണം തുണിയുപയോഗിക്കാന്‍. പരുത്തികൊണ്ടുള്ള ‘ഹോം മേയ്ഡ്‘ തുണിക്കും ഈ നിഷ്കര്‍ഷയുണ്ടാകണം.


പിന്‍ കുറിപ്പ്: (സതീഷി ന്റെ കമന്റിനോട് കടപ്പാട്) ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗം cervical cancerനു കാരണമാകുമെന്ന് മുന്‍പുണ്ടായിരുന്ന വാദം ഇപ്പോള്‍ പൂര്‍ണ്ണമായും ശരിയല്ല എന്നു നമുക്കറിയാം. കാരണം, ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവര്‍ ഭൂരിപക്ഷവും ഉറയോ മറ്റു barrier രീതികളൊ ഉപയോഗിക്കാതെ രതിവേഴ്ച നടത്തുന്നു. അതുവഴി HPV, gonorrhea, chlamydia തുടങ്ങിയ രതിജന്യരോഗാ‍ണുക്കള്‍ പകരാനുള്ള സാധ്യത കൂടുന്നു. ഇതാണ് ഗര്‍ഭനിരോധനഗുളികകളുമായുള്ള ഗര്‍ഭാശയഗളക്യാന്‍സറിന്റെ ബന്ധമെന്ന ശക്തമായ തെളിവുകള്‍ വന്നിട്ടുണ്ട്. സ്റ്റാറ്റിസ്റ്റിക്കലായി നോക്കുമ്പോള്‍ അതു ശരിയാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആ ഒരു പോയിന്റ് ഒഴിവാക്കിയത്. മാത്രമല്ല ഇപ്പോള്‍ പ്രചാരത്തിലുള്ള സൈഡ് ഇഫക്റ്റുകള്‍ വളരെ കുറഞ്ഞ ഗര്‍ഭനിരോധന ഗുളികകളെ എന്തെങ്കിലും രീതിയില്‍ പഴിചാരിയാല്‍, ജനസംഖ്യാവിസ്ഫോടനം കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യയില്‍ വലിയ സാമൂഹികപ്രത്യാഘാതങ്ങളുണ്ടാവുമെന്നതു കൊണ്ടുകൂടിയാണ് ആ പോയിന്റെ ഒഴിവാക്കിയത്.

പൂര്‍ണ്ണമായും കടപ്പാട്

വടക്കോട്ട്‌ / കിഴക്കോട്ട് / തെക്കോട്ട്‌ / പടിഞ്ഞാറോട്ട് തലവെച്ച് കിടന്നാല്‍ എന്താണ് കുഴപ്പം ?

വടക്കോട്ട് തലവച്ചുറങ്ങിയാല്‍ : “ശരീര കാന്തികത”യും മറ്റ് കപടവാദങ്ങളും





വൈദ്യത്തിന്റെ ലേബലില്‍ കപടശാസ്ത്ര ആശയങ്ങള്‍ വിറ്റഴിക്കുന്നതിനെതിരേ പലയിടത്തുമെഴുതിയ കമന്റുകള്‍ മിനുക്കി പോസ്റ്റാക്കി സമര്‍പ്പിക്കുന്നു. 
ഒന്നാം ഭാഗംവടക്കോട്ട് തലവച്ചുറങ്ങലിനെയും മാഗ്നെറ്റോ തെറാപ്പിയെയും മറ്റും പറ്റിയാണ്.

മനുഷ്യശരീരത്തിനു സ്വന്തമായി ഒരു കാന്തികതയുണ്ടെന്നും അത് ശരീരത്തിനു ചുറ്റും ഒരു കാന്തികവലയം സൃഷ്ടിക്കുന്നുവെന്നുമുള്ള ഒരു തെറ്റിദ്ധാരണ വ്യാപകമായുണ്ട്അതു മുതലെടുത്തുകൊണ്ടോ അതിനു കൂടുതല്‍ പ്രചാരം നല്‍കിക്കൊണ്ടോ ചില കപടശാസ്ത്രവാദികള്‍ കുറച്ചുകാലമായി കേരളത്തിന്റെ അന്തരീക്ഷത്തെ മലിനമാക്കുന്നുരണ്ട് തരം പ്രചരണമാണ് ഇതിനെ മുതലെടുത്ത് വരുന്നത് :
1. മനുഷ്യശരീരത്തിനു ചുറ്റും വ്യാപിച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന കാന്തിക വലയത്തിനു “പ്രശ്നങ്ങള്‍ ” ഉണ്ടാകാം എന്നും ഇത് രോഗങ്ങളുണ്ടാക്കാമെന്നുംആ രോഗങ്ങളെ ചികിത്സിക്കാനായി പുറമേ നിന്ന് കാന്തങ്ങള്‍ കൊണ്ട് ശരീരത്തെ ഉഴിഞ്ഞും മറ്റും ഈ കാന്ത വലയത്തെ “പൂര്‍വ്വസ്ഥിതിയിലാക്കാം” എന്നും പ്രചരിപ്പിച്ചുകൊണ്ടാണ് കാന്തചികിത്സ/മാഗ്നെറ്റോ തെറാപ്പി എന്ന പൊള്ള ചികിത്സാരീതി ടി.വി/പത്ര പരസ്യങ്ങളിലൂടെ നമ്മെ വഞ്ചിക്കുന്നത്.

2. ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യന്റെ ശരീരത്തിലുണ്ടെന്നു പറയുന്ന ഈ കാന്തികതയും തമ്മിലെന്തോ പ്രതിപ്രവര്‍ത്തനമുണ്ടെന്നും അതു കൊണ്ടാണ് “വടക്കോട്ട് തലവച്ചുകിടക്കരുത്” എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്നാണു മറ്റൊരു വാദം.അന്ധവിശ്വാസങ്ങള്‍ക്ക് സാങ്കേതികപദങ്ങളുടെ കസര്‍ത്തിലൂടെ “ആധികാരികത”യും ശാസ്ത്രീയതയും നല്‍കാന്‍ ശ്രമിക്കുന്ന, ഭാരതീയപൈതൃക പ്രചാരകരെന്ന് അവകാശപ്പെടുന്ന ചിലരാണ് ഈയിടെയായി ഈവക കപടശാസ്ത്ര ആശയങ്ങളിലേക്ക് നമ്മെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഇവയുടെ തട്ടിപ്പ് മനസ്സിലാവണമെങ്കില്‍ മാഗ്നെറ്റിസം അഥവാ കാന്തികത എന്നാല്‍ ഭൗതികശാസ്ത്രമനുസരിച്ച് എന്താണെന്നും എന്തല്ല എന്നും അറിയേണ്ടതുണ്ട്ക്വാണ്ടം ഫിസിക്സിന്റെ വരവ് മാഗ്നെറ്റിസം എന്ന വിഷയത്തില്‍ സങ്കീര്‍ണമായ പല വിശകലനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.എന്നിരുന്നാലും സാധാരണ വായനക്കാര്‍ക്ക് മനസിലാക്കാവുന്ന തരത്തില്‍ സംഗതികളെ ലളിതമായി ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കാം (കണ്‍ഫ്യൂഷന്‍ ഉണ്ടാകാതിരിക്കാന്‍ ചില സൂക്ഷ്മ വസ്തുതകള്‍ ഒഴിവാക്കിയിട്ടുണ്ട്.)

1. കാന്തിക മണ്ഡലവും കാന്തിക വസ്തുക്കളും ചില അടിസ്ഥാന ശാസ്ത്ര തത്വങ്ങള്‍

കാന്തിക ശേഷി (magnetism) കാണിക്കുന്ന വസ്തുക്കളെ ലളിതമായിപ്പറഞ്ഞാല്‍ രണ്ടായി തരം തിരിക്കാം -പാരാമാഗ്നെറ്റിക്കും (paramagnetic) ഫെറോമാഗ്നെറ്റിക്കും (ferromagnetic). ഇതില്‍ ഫെറോമാഗ്നെറ്റുകള്‍ ആണ് നാം പൊതുവേ കാണുന്ന ശക്തിയായ കാന്തികത പ്രകടിപ്പിക്കുന്ന വസ്തുക്കള്‍പാരാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ ദുര്‍ബലമായ കാന്തികശേഷി കാണിക്കുന്നവയാണ്. ഫെറോ മാഗ്നെറ്റുകളെ പൂര്‍ണമായും കാന്തവല്‍ക്കരിച്ചാല്‍ (magnetize) ചെയ്താല്‍ സ്ഥിരമായ കാന്തമാക്കാം. ഉദാഹരണത്തിനു ഇരുമ്പ്, നിക്കല്‍, ഗഡോളിനിയം തുടങ്ങിയവ. എന്നാല്‍ പാരാ മാഗ്നെറ്റുകള്‍ താല്‍ക്കാലിക കാന്തങ്ങളാവാനുള്ള ശേഷിയേ കാണിക്കാറുള്ളൂ. ഉദാഹരണത്തിന് ചെമ്പ്,അലുമിനിയം തുടങ്ങിയ ലോഹങ്ങള്‍ .കാന്തികശേഷി ഒട്ടും പ്രകടിപ്പിക്കാത്ത വസ്തുക്കളെ നാം നോണ്‍ - മാഗ്നെറ്റിക് വസ്തുക്കളെന്ന് വിളിക്കുന്നു. സാങ്കേതികമായി പറഞ്ഞാല്‍ എല്ലാ വസ്തുക്കളും ഏറിയും കുറഞ്ഞും കാന്തിക ഫീല്‍ഡുകളുമായി പ്രതിപ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തടിക്കഷ്ണവും പ്ലാസ്റ്റിക്കുമൊക്കെ നോണ്‍‌‌ മഗ്നെറ്റിക് ആണെന്ന് തത്വത്തില്‍ പറയാം.

ഒരു വസ്തു സ്വയം കാന്തമായി പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന കാര്യം നിശ്ചയിക്കുന്നത് ആ വസ്തുവിന്റെ തന്മാത്രാതലത്തില്‍ കാണുന്ന മാഗ്നെറ്റിക് ഡൈപ്പോള്‍ മൊമെന്റുകളാണ്അതെന്താണെന്നല്ലേ ?കാന്തികശേഷി പ്രകടിപ്പിക്കുന്ന ഒരു വസ്തുവിന്റെ തന്മാത്രാതലത്തില്‍ ചെറിയ വൃത്തങ്ങളുടെ രൂപത്തിലുള്ള വൈദ്യുതചാലക ലൂപ്പുകള്‍ (loops) ഉണ്ട് (ചിത്രം കാണുക). ഇത് ആ തന്മാത്രകളിലെ ആറ്റങ്ങളിലുള്ള ചലിക്കുന്ന ഇലക്ട്രോണുകളാല്‍ ഉണ്ടാകുന്നതാണ്ഓരോ വൈദ്യുത ലൂപ്പിനും അതിന്റേതെന്നു പറയാവുന്ന ഒരു കാന്തിക ഡൈപ്പോള്‍ മൊമെന്റ് (magnetic dipole moment) കാണാം. സ്വയം കാന്തമായ വസ്തുക്കളിലെ തന്മാത്രകളുടെ പുറം പാളിയില്‍ ജോഡിയില്ലാത്ത ഇലക്ട്രോണുകള്‍ ആണു മുഖ്യമായും ഈ കാന്തിക ഡൈപ്പോളുകളുടെ സൃഷ്ടിക്ക് കാരണം. (ഇലക്ട്രോണുകളുടെ സ്വയം ഭ്രമണവും പരിക്രമണവും ["spin" as well as "revolution"] ഡൈപ്പോളുകള്‍ക്ക് രൂപം നല്‍കുന്നുണ്ട്)

ഏതുവസ്തുവിന്റെ തന്മാത്രകളിലാണോ എല്ലാ കാന്തിക ഡൈപ്പോളുകളും "ഒരേ ദിശ"യില്‍ സമാന്തരമായി സ്വയമേവ alignചെയ്യപ്പെട്ട് നില്‍ക്കുന്നത്ആ വസ്തുവാണ് പ്രകൃത്യാതന്നെ കാന്തമായി പ്രവര്‍ത്തിക്കുക എന്ന് ലളിതമായി പറയാംഇങ്ങനെയുള്ള ഡൈപ്പോളുകള്‍ മൂലം പ്രസ്തുത വസ്തുവില്‍ സ്വന്തമായ ഒരു കാന്തികമണ്ഡലവും (magnetic field)ഉണ്ടാകുന്നുഈ പ്രതിഭാസത്തെയാണ് നാം ഫെറോമാഗ്നെറ്റിസം എന്ന് വിളിക്കുന്നതും. എല്ലാ ഡൈപ്പോളുകളും ഇങ്ങനെ ഒരേ ദിശയില്‍ അണിനിരക്കുന്നതോടെ പൂര്‍ണമായ കാന്തവല്‍ക്കരണം (മാഗ്നെറ്റിക് സാച്ചുറേഷന്‍) സംഭവിക്കുന്നു. ഇങ്ങനെയുള്ള ഫെറോ മാഗ്നെറ്റിക് വസ്തുവിനു സ്വയം ഒരു സ്ഥിരകാന്തമായി പ്രവര്‍ത്തിക്കാം. ഫെറോമാഗ്നെറ്റുകള്‍ക്ക് ഉദാഹരണങ്ങളാണ് ഇരുമ്പ്കൊബാള്‍ട്ട്,നിക്കല്‍ തുടങ്ങിയ ലോഹങ്ങള്‍.

ഫെറോ മാഗ്നെറ്റുകളില്‍ ഇങ്ങനെയാണു കാര്യങ്ങള്‍ എങ്കില്‍ പാരാമാഗ്നെറ്റുകളില്‍ സംഗതികള്‍ അല്പം വ്യത്യസ്തമാണ്.ശക്തിയുള്ള മറ്റൊരു കാന്തത്തിന്റെ സ്വാധീനത്തില്‍ മാത്രം കാന്തികശേഷി പ്രകടിപ്പിക്കുന്നവയാണ് പാരാമാഗ്നെറ്റിക്വസ്തുക്കളെന്ന് പറഞ്ഞല്ലോഇതിനു കാരണവും മേല്പ്പറഞ്ഞ കാന്തിക ഡൈപ്പോളുകളാണ്ഇവിടെ ആറ്റങ്ങളും അയോണുകളും തന്മാത്രകളും സൃഷ്ടിക്കുന്ന സ്ഥായിയായ കാന്തിക ഡൈപ്പോളുകള്‍ക്ക് “ഒരേ ദിശ”യില്‍ സമാന്തരമായി അണിനിരക്കാനുള്ള” ശേഷി സ്വന്തമായില്ല.ഇതിനു മുഖ്യമായും രണ്ടു കാരണങ്ങളാണുള്ളത് ഒന്നുകില്‍ മേല്പ്പറഞ്ഞ പോലെ സ്വതന്ത്രമായ ഡൈപ്പോള്‍ മൊമെന്റുകള്‍ സൃഷ്ടിക്കാന്‍ തക്കതായ ജോഡിയില്ലാ ഇലക്ട്രോണുകളുടെ കുറവ്അല്ലെങ്കില്‍ സ്വതന്ത്രമായ ഡൈപ്പോള്‍ മൊമെന്റുകളെ "എതിര്‍ക്കുന്നആന്തരിക ബലങ്ങളുടെ (internal forces) സമ്മര്‍ദ്ദം.



ഇക്കാരണങ്ങള്‍ മൂലം ഒരു പാരാമാഗ്നെറ്റിക് വസ്തുവില്‍ ഇലക്ട്രോണുകളുളവാക്കുന്ന ഡൈപ്പോളുകള്‍ അടുക്കും ചിട്ടയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും വാരിവിതറിയ മട്ടിലാണ് കിടക്കുന്നത്ഇത്തരമൊരു വസ്തുവിനെ ഒരു ശക്തമായ കാന്തത്തിനടുത്ത് കൊണ്ടുവരുമ്പോള്‍ ആ കാന്തിക മണ്ഡലത്തിന്റെ പ്രഭാവത്താല്‍ അതിന്റെ പുറം‌പാളികളിലേയ്ക്ക് ജോഡിയില്ലാ ഇലക്ട്രോണുകള്‍ എത്തപ്പെടുകയും ഒറ്റപ്പെട്ടും ചിതറിയും കിടക്കുന്ന ഡൈപ്പോളുകള്‍ ഒരേ ദിശയില്‍ കാന്തികമണ്ഡലത്തിനു സമാന്തരമായി ചിട്ടയില്‍ അണിനിരക്കാന്‍ കാരണമാകുകയും ചെയ്യുന്നു.തന്മൂലമാണ് പാരാമഗ്നെറ്റിക് വസ്തു കാന്തികശേഷി പ്രകടിപ്പിക്കുന്നത്. പുറമെ നിന്നുനല്‍കുന്ന കാന്തികസ്വാധീനം പിന്‍‌വലിച്ചാല്‍ പാരാമാഗ്നെറ്റിക് വസ്തുവിന്റെ കാന്തിക ശേഷിയും ഇല്ലാതാകുന്നു. പാരാമാഗ്നെറ്റിക് വസ്തുവിനെ അപേക്ഷിച്ച് ദശലക്ഷക്കണക്കിനിരട്ടിയാണു ഒരു ഫെറോമാഗ്നെറ്റിക് വസ്തുവിന്റെ കാന്തികശേഷി (ഫെറീ മാഗ്നെറ്റ്ആന്റീ ഫെറോമാഗ്നെറ്റ് എന്നിങ്ങനെയുള്ള ചില കാന്തികതകള്‍ കൂടി വേറെയുണ്ട്അവയെപ്പറ്റി ഇവിടെ തല്‍ക്കാലം പറയുന്നില്ല).

ഫെറോ മാഗ്നെറ്റിക്പാരാമഗ്നെറ്റിക് വസ്തുക്കളെക്കുറിച്ചു പറയുമ്പോള്‍ തന്നെ അറിയേണ്ട ഒന്നാണ്ഡയാമാഗ്നെറ്റിസം എന്ന പ്രതിഭാസവുംഒരു ഡയാമാഗ്നെറ്റിക് വസ്തുവിനെ പുറമേനിന്നുള്ള ഒരു കാന്തികമണ്ഡലത്തിന്റെ പ്രഭാവത്തിനു വിധേയമാക്കിയാല്‍ ആ വസ്തുവിലെ കാന്തിക ഡൈപ്പോളുകള്‍ പുറമേ നിന്ന് നല്‍കുന്ന കാന്തിക മണ്ഡലത്തിന് വിരുദ്ധമായ ദിശയില്‍ സ്വയം ക്രമീകരിക്കപ്പെടുകയും തന്മൂലം പുറത്തുനിന്നുള്ള കാന്തികതയെ ആ വസ്തു ചെറുക്കുകയും ചെയ്യുന്നു.ചുരുക്കത്തില്‍ ഡയാമാഗ്നെറ്റിക് ആയ വസ്തുക്കള്‍ തങ്ങളുടെ “വിപരീതകാന്തികത” മൂലം കാന്തത്തില്‍ നിന്ന് അകന്ന് പോകുകയാണ് ചെയ്യുകവെള്ളം അടക്കം ഏതാണ്ട് എല്ലാ വസ്തുക്കളും സൂക്ഷ്മതലത്തില്‍ ഡയാമാഗ്നെറ്റിസം കാണിക്കുന്നുണ്ട്മനുഷ്യനടക്കമുള്ള ജന്തുക്കളുടെ ശരീരങ്ങളില്‍ ഏതാണ്ട് 90%വും വെള്ളമാണ്ഈ വെള്ളം ഡയാമാഗ്നെറ്റിക് ആണ് അതായത് കാന്തിക ഫീല്‍ഡ് പുറമേ നിന്ന് കൊടുത്താല്‍ ദുര്‍ബലമായ ഒരു വിപരീത ബലം സൃഷ്ടിച്ച് അതിനെ ചെറുക്കുന്ന സ്വഭാവം കാണിക്കുന്നവ. രസം (mercury) വെള്ളി എന്നിവ ഡയാമാഗ്നെറ്റിക് വസ്തുക്കളുടെ മറ്റ് ഉദാഹരണങ്ങളായി പറയാം.

മനുഷ്യന്റെയും ജന്തുക്കളുടെയും ശരീരത്തില്‍ കാന്തികത അല്പമെങ്കിലും കാണിക്കുന്ന വസ്തുക്കള്‍ അവയില്‍ ഇരുമ്പ് പോലുള്ള ലോഹങ്ങളും പിന്നെ നെഗറ്റീവോ പോസിറ്റീവോ ചാര്‍ജ്ജുള്ള അയോണുകളും(ions) ആണ്ഈ വസ്തുക്കള്‍ പാരാമാഗ്നെറ്റിക് ആണെന്ന് പറയാംശരീരത്തിലെ ഡയാമാഗ്നെറ്റിക് ആയ ജലത്തിന്റെ അളവ് വളരെ വലുതും പാരാമാഗ്നെറ്റിക് ആയ ഇരുമ്പും അതുപോലുള്ള മറ്റ് അയോണുകളും വളരെ ചെറുതുമാണ്അതുകൊണ്ടുതന്നെ ആകപ്പാടെ നോക്കുമ്പോള്‍ കാന്തികമണ്ഡലത്തിലെ മനുഷ്യ/ജന്തു ശരീരങ്ങളുടെ പ്രവര്‍ത്തനം “ഡയാമാഗ്നെറ്റിക്” തന്നെയാണ്.

2. ഇല്ലാത്ത ശരീര കാന്ത” ത്തിന്റെ വല്ലാത്ത മണ്ഡലം”

വടക്കോട്ട് തലവച്ച് കിടക്കരുതെന്ന വിശ്വാസത്തിന് ശാസ്ത്രാടിസ്ഥാനമുണ്ടെന്ന് വാദിക്കുന്നവരും മാഗ്നെറ്റോ തെറാപ്പി എന്ന വ്യാജചികിത്സയുടെ പ്രചാരകരും ഒരുപോലെ ചോദിക്കുന്ന ഒരു സംഗതിയുണ്ട് -- മനുഷ്യ രക്തത്തിലെ വര്‍ണകമായ ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് കാന്തികത കാണിക്കുന്നതല്ലേഅപ്പോള്‍ ആ ഇരുമ്പിനെ സ്വാധീനിക്കാന്‍ ഭൂമിയുടെ കാന്തിക മണ്ഡലത്തിനും പുറമേ നിന്നുള്ള കാന്തങ്ങള്‍ കൊണ്ടുള്ള ചികിത്സയ്ക്കും ആവില്ലേ എന്ന്ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന മറ്റൊരു ചോദ്യമാണ് തലച്ചോറിലും പേശികളിലുമൊക്കെ വൈദ്യുതസിഗ്നലുകള്‍ക്ക് കാരണമാകുന്ന ചാര്‍ജ്ജുള്ള അയോണുകളുടെ (ions) ഒഴുക്കു മൂലം ശരീരത്തിനു കാന്തിക മണ്ഡലമുണ്ടാവില്ലേ എന്ന്കാന്തികതയുടെ സൂക്ഷ്മവശത്തെപ്പറ്റിയുള്ള അറിവില്ലായ്മയില്‍ നിന്നാണ് ഈ തൊടുന്യായം.

മനുഷ്യനടക്കമുള്ള ജന്തുക്കളുടെ ശരീരത്തിലെ ശരാശരി ഗ്രാം വരുന്ന ഇരുമ്പ് പാരാമാഗ്നെറ്റിക് ആണ്.അങ്ങനെയുള്ള വസ്തുക്കള്‍ സ്വയമേവ കാന്തശേഷി കാണിക്കുന്നില്ല എന്ന് മുകളില്‍ വിശദീകരിച്ചല്ലോ.അവയിലെ സ്വതന്ത്രമായി നില്‍ക്കുന്ന ഡൈപ്പോളുകള്‍ അടുക്കും ചിട്ടയുമില്ലാതെ വാരിവിതറിയ മട്ടിലാണ് കിടക്കുന്നതെന്നുംപുറമേ നിന്ന് ശക്തമായ ഒരു കാന്തത്തിന്റെ സ്വാധീനം ചെലുത്തിയാല്‍ ഈ “അടുക്കും ചിട്ടയുമില്ലാത്ത” അവസ്ഥ മാറി അവ ഒരേ ദിശയില്‍ സമാന്തരമായി അണിനിരക്കുമെന്നും പറഞ്ഞുഎന്നാല്‍ മനുഷ്യശരീരത്തിലോ ജന്തുശരീരത്തിലോ ഈ “അടുക്കും ചിട്ടയുമുള്ള ഡൈപ്പോളുകള്‍ ” ഉള്ള അവസ്ഥ സൃഷ്ടിക്കണമെങ്കില്‍ സാധാരണ ഇരുമ്പാണിയെയോ ബോള്‍ ബെയറിങ്ങിനെയോ കാന്തം വച്ച് ആകര്‍ഷിച്ചെടുക്കുമ്പോലെയല്ലഒട്ടേറെ കടമ്പകള്‍ കടക്കണം.ഒന്നാമത് കാന്തികശേഷി കാണിക്കുന്ന ലോഹക്കട്ടകളിലെയോ മൊട്ടുസൂചിആണി എന്നിവയിലെയോ പോലെ ഇരുമ്പിന്റെയും മറ്റും തന്മാത്രകള്‍ ഒരു കൂട്ടമായല്ല ശരീരത്തില്‍ കാണുന്നത്രക്തത്തിലും കോശങ്ങളിലും കലകളിലുമായി ചിതറിക്കിടക്കുകയാണ് അവരക്തത്തിലെ ഹീമോഗ്ലോബിനിലടങ്ങിയ ഇരുമ്പാകട്ടെ കാന്തങ്ങളിലുള്ള ഇരുമ്പുമായൊന്നും ഒരു സാമ്യവുമില്ലാത്ത അവസ്ഥയില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ഇരിക്കുന്നവയുമാണ്ശരീരത്തിലെ കോശാന്തര്‍ഭാഗങ്ങളിലായാലും രക്തത്തിലായാലുമെല്ലാം, “താപ ചലനം” (thermal motion) എന്ന പ്രതിഭാസം കാരണം അയോണുകളും തന്മാത്രകളുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും “തട്ടിക്കളിക്കപ്പെടുന്ന” അവസ്ഥയുണ്ട്തന്മാത്രകളുടെ ഈ നിരന്തരമായ “താപ ചലന”ത്തെ ആദ്യം അടക്കി നിര്‍ത്തിയാല്‍ മാത്രമേ അവയുടെ കാന്തിക ഡൈപ്പോളുകള്‍ക്ക് സ്വസ്ഥമായി മേല്‍പ്പറഞ്ഞപോലെ അടുക്കും ചിട്ടയിലും അണിനിരന്ന് സ്വന്തമായ ഒരു കാന്തിക ഫീല്‍ഡ് സൃഷ്ടിക്കാനാവൂനിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന രക്തവുംഅങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്ന ദശലക്ഷക്കണക്കിനു കോടി തന്മാത്രകളും ഉള്ള മനുഷ്യശരീരത്തിലെ “താപ ചലന”ത്തെ പൂര്‍ണ്ണമായി അടക്കണമെങ്കില്‍ അതിനെ പൂജ്യം ഡിഗ്രി സെന്റീഗ്രേഡിലും വളരെ താഴേക്ക് താപനില താഴ്ത്തണംജീവനോടെയും സ്വബോധത്തോടെയുമിരിക്കുന്ന മനുഷ്യനിലും ജന്തുവിലും ഇത് സാധ്യമല്ലഅല്ലെങ്കില്‍ അതിശക്തമായ ഒരു കാന്തിക മണ്ഡലം ശരീരത്തിനു ചുറ്റും സൃഷ്ടിക്കണം ( ഉദാഹരണത്തിനു എംആര്‍‌ഐ സ്കാനറുകളിലേതു പോലെ)അതിശക്തമായ കാന്തിക മണ്ഡലമെന്ന് പറയുമ്പോള്‍ 10,000 Gauss-ന്റെ ശേഷിക്കും മുകളിലുള്ള കാന്തിക ഫീല്‍ഡുകളെയാണ് ഉദ്ദേശിക്കുന്നത്.കുട്ടികള്‍ ഇരുമ്പുതരികളും ഇരുമ്പ് ആണികളും മൊട്ടുസൂചികളുമൊക്കെ നീക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന കാന്തത്തിന്റെ മണ്ഡലം കഷ്ടിച്ച് 100 Gauss ആണ്മാഗ്നെറ്റോ തെറാപ്പി എന്ന അവകാശവാദത്തോടെ വയറ്റിലും നെഞ്ചിലുമൊക്കെ കെട്ടിവച്ചുനടക്കാന്‍ ടെലിബ്രാന്റ് ഷോയിലൂടെയും മറ്റും വിറ്റഴിക്കപ്പെടുന്ന മാഗ്നെറ്റുകള്‍ക്കും കഷ്ടിച്ച് 200-ഓ 300-ഓ Gauss-ന്റെ കാന്തിക മണ്ഡലമാണ് ഉല്പാദിപ്പിക്കാനാവുക. 1997ല്‍ നെതര്‍ലന്‍സിലെ റാഡ്ബൌണ്ട് യൂണിവേഴ്സിറ്റിയിലെ അലക്സാന്‍ഡര്‍ ജീമിനും കൂട്ടര്‍ക്കും കഷ്ടിച്ച് ഗ്രാം തൂക്കമുള്ള ഒരു തവളയെ ഡയാമാഗ്നെറ്റിക് ലെവിറ്റേഷന്‍ വിദ്യയിലൂടെ വായുവില്‍ സെന്റിമീറ്റര്‍ ഉയര്‍ത്തിനിര്‍ത്താന്‍ വേണ്ടിവന്ന കാന്തികശേഷിയെന്നത് 160,000 Gaussആണ് വെറും 0.5 Gauss ശേഷിമാത്രമുള്ള ഭൂമിയുടെ സ്റ്റാറ്റിക് കാന്തികമണ്ഡലത്തിന് അപ്പോള്‍ അതിന്മേല്‍ കിടന്നുറങ്ങുന്ന മനുഷ്യനിലുണ്ടാകാവുന്ന സ്വാധീനത്തിന്റെ തോത് ഊഹിക്കാമല്ലോ. ഇനി ഭൂമിയുടെ അതിദുര്‍ബലമായ കാന്തിക മണ്ഡലം മൂലം ശരീരത്തിനു തന്മാത്രാതലത്തില്‍ കേടുപാടുകളുണ്ടാവുകയും രോഗമുണ്ടാവുകയും ചെയ്യാമെന്ന വാദം നിങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നു എന്നുതന്നെയിരിക്കട്ടെ. നിമിഷാര്‍ദ്ധങ്ങള്‍ ആയുസ്സുള്ളതും അത്രതന്നെ ദുര്‍ബലമായതുമായ ചെറു കാന്തിക മണ്ഡലങ്ങള്‍ നിങ്ങളുടെ നാഡികളിലൂടെയും പേശികളിലൂടെയും ഹൃദയത്തിലൂടെയും പോകുന്ന വൈദ്യുത സിഗ്നലുകള്‍ മൂലം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഭൗമകാന്തികതയ്ക്കു രോഗമുണ്ടാക്കാന്‍ പറ്റുമെങ്കില്‍ ഇവയ്ക്കും തത്വത്തില്‍ അതു സാധിക്കണം !!

ചുരുക്കത്തില്‍ പാരമ്പര്യശാസ്ത്രവാദികള്‍ അവകാശപ്പെടുമ്പോലെ ഭൂമിയുടെ കാന്തിക മണ്ഡലത്തിനോ,മാഗ്നെറ്റോ തെറാപ്പിക്കാര്‍ അവകാശപ്പെടുമ്പോലെ വയറ്റിലും നെഞ്ചിലുമൊക്കെ ബെല്‍റ്റ് രൂപത്തില്‍ കെട്ടിവയ്ക്കുന്ന മാഗ്നെറ്റുകളുടെ കാന്തിക മണ്ഡലത്തിനോ ഒന്നും മനുഷ്യശരീരത്തിലൂടെ ചിതറി “ഒഴുകുന്ന” ഇരുമ്പിനെയും അയോണുകളെയും അടുക്കിപ്പെറുക്കി ശരീരത്തിലാകെ വ്യാപിച്ചു കിടക്കുന്ന തരത്തിലുള്ള ഒരു കാന്തിക മണ്ഡലം ഉല്പാദിപ്പിക്കാനുള്ള കഴിവില്ല.
(ചില ബാക്റ്റീരിയയിലും പക്ഷിമൃഗാദികളിലും വളരെ ചെറിയ തോതില്‍ മനുഷ്യനിലും കാണുന്ന “animal magnetism” എന്ന പ്രതിഭാസം തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്. അതിനെപ്പറ്റി പിന്നൊരിക്കലെഴുതാം)

3. ഭൗമകാന്തിക മണ്ഡലവും ശരീരവും തമ്മിലെന്ത് ?

മറ്റൊരു രസകരമായ വാദമാണ് മനുഷ്യന്‍ വടക്കോട്ട് തലവച്ച് കിടന്നാല്‍ ഭൂമിയുടെ കാന്തിക ഫീല്‍ഡും മനുഷ്യശരീരത്തിന്റെ “കാന്തിക മണ്ഡലവും” തമ്മിലുള്ള alignment തെറ്റുന്നു എന്നുള്ളത്ഇങ്ങനെ കാന്തികമണ്ഡലങ്ങള്‍ തമ്മിലുള്ള “alignment” തെറ്റിയാല്‍ ഹൃദയത്തില്‍ നിന്നുള്ള രക്തം “പമ്പ് ചെയ്യുന്ന”തിന്റെ പ്രഷര്‍ വ്യത്യാസപ്പെടുമെന്നും ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നുമാണ് ഒരു ഭാരതപൈതൃക പ്രഭാഷകന്‍ പറഞ്ഞു നടക്കുന്നത് വേറൊരിടത്ത് ഈയിടെ വായിച്ചത് ഇങ്ങനെ : “കാന്തിക ബലരേഖകള്‍ ഭൂമിയുടെ ദക്ഷിണധ്രുവത്തിലാരംഭിച്ച് ഉത്തരധ്രുവത്തിലവസാനിക്കുന്നു.വടക്കോട്ട് തലവച്ചുകിടക്കുമ്പോള്‍ മനുഷ്യശരീരത്തിന്റെ കാന്തികമണ്ഡലവും ഭൂമിയുടെ കാന്തികമണ്ഡലവും തമ്മില്‍ വിരുദ്ധാകര്‍ഷണ ശക്തിയുണ്ടാകുന്നുവര്‍ഷങ്ങളോളം ഇങ്ങനെ കിടന്നാല്‍ ഹിസ്റ്റീരിയ ഉണ്ടാകുമെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട് ” !

ഈ രണ്ടു വിശദീകരണങ്ങളും വിഡ്ഢിത്തമാണെന്ന് മാത്രമല്ലകപടശാസ്ത്രമുപയോഗിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയതയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിതശ്രമവും കൂടിയുണ്ട് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ എന്നതു കാണാതിരുന്നുകൂടാ.

ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ശക്തിയെന്നത് 0.5 Gauss-ലും താഴെയേയുള്ളൂ എന്ന് മുകളില്‍ പറഞ്ഞല്ലോഈ കാന്തിക മണ്ഡലം എന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്തിപോലുള്ള മറ്റു ബലങ്ങളെ അപേക്ഷിച്ച് ആയിരക്കണക്കിനിരട്ടി ദുര്‍ബലമാണ് എന്നു മനസ്സിലാക്കണംഭൂമിക്കുള്ളില്‍ ഒരു നീളമുള്ള കാന്തമിരിക്കുന്നതായും അത് ഒരു ധ്രുവം മുതല്‍ മറ്റേ ധ്രുവം വരെ നീളുന്ന കാന്തിക മണ്ഡല രേഖകള്‍ (magnetic field lines) പുറപ്പെടുവിക്കുന്നുവെന്നുമാണ് ഇത്തരം അബദ്ധധാരണകളുടെ പ്രചാരകര്‍ ജനസാമാന്യത്തിനു നല്‍കുന്ന ചിത്രംഇത് ഭാഗികമായ സത്യം മാത്രമാണ്.
ഭൂമിയുടെ കാന്തിക മണ്ഡല രേഖകളെപ്പറ്റി ചെറിയ ക്ലാസുകളില്‍ പഠിപ്പിക്കുമ്പോള്‍ ഭൂമിയുടെ ധ്രുവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അച്ചുതണ്ടിലൂടെ ഒരു നീണ്ട കാന്തക്കഷ്ണം ഇരിക്കുന്നതായി സങ്കല്പിക്കാന്‍ പറയാറുണ്ട്അങ്ങനെ സങ്കല്പിച്ചാല്‍ ഭൌമ കാന്തികമണ്ഡലത്തിന്റെ രേഖകള്‍ ഒരു ധ്രുവത്തില്‍ (pole)നിന്ന് മറ്റേതിലേയ്ക്ക് ക്രമത്തില്‍ അടുക്കിയതുപോലെ നീളത്തില്‍ കിടക്കുന്നു എന്നു തോന്നുംഎന്നാല്‍ ഒരു സ്ഥൂലമായ ഒരു ഏകദേശരൂപം (approximation) മാത്രമാണ്സൂക്ഷ്മതലത്തില്‍ ഭൌമ കാന്തിക രേഖകളുടെ ശരിക്കുള്ള കിടപ്പ് അറിയാന്‍ ചിത്രം നോക്കുക.

ഈ കാന്തിക മണ്ഡല രേഖകള്‍ കൃത്യം വടക്ക്-തെക്ക് ധ്രുവങ്ങള്‍ക്ക് സമാന്തരമായല്ല പോകുന്നത്മറിച്ച് ഇവയ്ക്ക് ഉരുണ്ട ഭൂമിയുടെ പ്രതലത്തിലൂടെ തിരശ്ചീനമായി(horizontal) പോകുന്ന ഒരു സ്പര്‍ശഗുണരേഖ(tangent)യുടെ ദിശയിലുംഭൂപ്രതലത്തിലൂടെ താഴേയ്ക്ക് തുളഞ്ഞ് (perpendicular ആയിപോകുന്ന ഒരു ലംബ ദിശയിലും ബല ഘടകങ്ങളുണ്ട്തിരശ്ചീന ദിശാ രേഖകളുടെ ബലത്തിനു വീണ്ടും ഒരു കിഴക്ക്-പടിഞ്ഞാറ് ദിശാ അങ്കവും ഒരു വടക്ക്-തെക്ക് ദിശാ അങ്കവും ഉണ്ടെന്ന് സൂക്ഷ്മതലത്തില്‍ കാണാംചുരുക്കത്തില്‍ ഭൂമിയിലെ ഓരോ പ്രദേശത്തെയും കാന്തിക മണ്ഡലത്തിന്റെ തീക്ഷ്ണത അളന്ന് പറയുമ്പോള്‍ നാം അവിടുത്തെ ലംബ ദിശാ അങ്കത്തെയും തിരശ്ചീന-ദിശാ അങ്കത്തെയും അവയെ നിര്‍ണയിക്കുന്ന ഉപഘടകങ്ങളെയുമൊക്കെ കണക്കിലെടുത്തേപറ്റൂ.

ഉദാഹരണത്തിന് ഭൂമധ്യരേഖയ്ക്ക് കുറേക്കൂടിയടുത്തു കിടക്കുന്ന സിംഗപ്പൂരില്‍ കാന്തികമണ്ഡലരേഖകള്‍ തിരശ്ചീന ദിശയില്‍ 0.40 Gauss-ഉം ലംബദിശയില്‍ ദിശയില്‍ -0.11 Gauss-ഉം ആണ് (നെഗറ്റിവ് ചിഹ്നം സൂചിപ്പിക്കുന്നത് താഴെ നിന്ന് മുകളിലേയ്ക്കുള്ള ദിശയിലാണ് ഈ കാന്തിക രേഖാങ്കത്തിന്റെ ദിശ എന്നാണ്). കൊളംബിയബ്രസീല്‍ ,കെന്യഇന്‍ഡോനേഷ്യമലേഷ്യഇക്വഡോര്‍ കോംഗോ,എന്നിങ്ങനെ എത്രയോ രാജ്യങ്ങള്‍ ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്നുഇതുപോലെ ഭൂമധ്യരേഖയോടടുത്തു കിടക്കുന്ന രാജ്യമാണ് ഇന്ത്യയും. ബാംഗ്ലൂര്‍ നഗരത്തിന്റെ കിടപ്പനുസരിച്ച് കാന്തിക ബലരേഖയുടെ തിരശ്ചീന ദിശയിലെ ബലം 0.40 Gauss-ഉം ലംബദിശയിലെ ബലം 0.09 Gauss-ഉം ആണ്അതേസമയം ഭൂമിയുടെ ഉത്തരധ്രുവത്തോട് തൊട്ടുകിടക്കുന്ന ഐസ്‌ലാന്‍ഡില്‍ (66ഡിഗ്രി വടക്ക്) ആകട്ടെ തിരശ്ചീന ദിശാ ഘടകം ദുര്‍ബലവുംഅതിനെയപേക്ഷിച്ച് ലംബ ദിശാ ഘടകം വളരെ ശക്തവുമാണ്.

ഇങ്ങനെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വടക്ക്-തെക്ക് ദിശയില്‍ കിടന്നുറങ്ങുന്ന മനുഷ്യശരീരത്തിന്റെ കാന്തികത ഭൂമിയുടെ കാന്തിക മണ്ഡലത്തിനു "വിരുദ്ധ"മായ ആകര്‍ഷണമുണ്ടാക്കുന്നു എന്ന് പറയുന്നതിന്റെ പൊള്ളത്തരം വളരെ വ്യക്തമല്ലേഇന്ത്യ ഭൂപ്രതലത്തില്‍ ഏതാണ്ട് മധ്യരേഖയോടടുത്തു കിടക്കുന്ന രാജ്യമാണ്അതിലെ ഒരു സംസ്ഥാനമായ കേരളത്തില്‍ ഒരു പ്രത്യേകസ്ഥലത്തു കിടന്നുറങ്ങുന്നയാള്‍ വടക്ക്-തെക്ക് ദിശയിലെ ഒറ്റ കാന്തിക മണ്ഡല രേഖയിലല്ല,മറിച്ച് നെടുകെയും കുറുകെയും പായുന്ന അനേകം കാന്തിക ബലരേഖകളുടെ പുറത്താണ് കിടക്കുന്നത് !ഇങ്ങനെയാണു കാര്യങ്ങളെന്നിരിക്കെ വടക്ക്-തെക്ക് ദിശയില്‍ തലവച്ചുറങ്ങുന്നയാളുടെ “ഇല്ലാത്ത ശരീരകാന്തികരേഖ”കള്‍ ഭൂമിയുടെ കാന്തിക രേഖകളുമായി align ചെയ്യുമെന്നോ വടക്കോട്ടു തലവച്ചു കിടന്നാല്‍ alignment തെറ്റുമെന്നോ ഒക്കെയുള്ള വാദങ്ങള്‍ എത്ര വിഡ്ഢിത്തം നിറഞ്ഞതാണ് !


4. കാന്തികതയും വൈദ്യശാസ്ത്രവും

വടക്കോട്ടു തലവച്ചു കിടക്കരുതെന്ന ആചാരത്തിന്റെ പൊള്ളയായ ശാസ്ത്രവ്യാഖ്യാനം തുറന്നുകാട്ടാനും മാഗ്നെറ്റോ തെറാപ്പി എന്ന ചികിത്സയുടെ കള്ളത്തരം വ്യക്തമാക്കാനുമാണ് ഇത്രയും പറഞ്ഞതെങ്കിലും വൈദ്യശാസ്ത്രത്തിലോ രോഗചികിത്സയിലോ കാന്തങ്ങള്‍ക്കും കാന്തിക പ്രതിഭാസങ്ങള്‍ക്കും ഒരുപയോഗവുമില്ലെന്ന് ധരിക്കരുതേ.

ശക്തിയേറിയ കാന്തിക ഫീല്‍ഡിനെ ഇടവിട്ടുവരുന്ന ചെറു സിഗ്നലുകളായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇത് മുകളില്‍ പറഞ്ഞുവന്ന “സ്റ്റാറ്റിക്” കാന്തികതയല്ല, കൃത്യമായ ആവൃത്തികളില്‍ സമയബന്ധിതമായി മാറിക്കൊണ്ടിരിക്കുന്ന time-varying കാന്തികതയാണ്. ചില മാനസിക രോഗങ്ങളിലും പാര്‍ക്കിന്‍സണ്‍സ് പോലുള്ള മസ്തിഷ്ക-രസ സംബന്ധിയായ രോഗങ്ങളിലും തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന Transcranial Magnetic Stimulation (TMS) എന്ന സാങ്കേതിക വിദ്യ തന്നെ ഉദാഹരണം.

ഇവിടെ തലയോട്ടിക്ക് മേല്‍ ഘടിപ്പിച്ച ചില തകിടുകള്‍ വഴി വൈദ്യുതി കടത്തിവിട്ട് ശക്തിയേറിയതും എന്നാല്‍ ഇടവിട്ടുള്ള സിഗ്നലുകള്‍ക്ക് സമാനമായതുമായ (pulsed) കാന്തിക ഫീല്‍ഡ് ഉണ്ടാക്കി തലച്ചോറിനുള്ളിലെ ലക്ഷ്യസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. 20,000 Gaussന്റെ (2T)വരെ ബലമുള്ള വളരെ ശക്തമായ കാന്തിക ഫീല്‍ഡുകളാണ് ഇങ്ങനെ സൃഷ്ടിക്കുന്നതെങ്കിലും ചെറു പള്‍സുകളുടെ രൂപത്തില്‍ ഇടവിട്ടിടവിട്ട് ഏതാനും മില്ലിമീറ്റര്‍ വരുന്ന ഭാഗങ്ങളിലേക്ക് വളരെ ചെറിയ'സിഗ്നലു'കളായിട്ടാണ് എത്തുന്നതെന്നതുകൊണ്ട് ഈ കാന്തികഫീല്‍ഡ് തലച്ചോറിന് കേടുവരുത്തുന്നില്ലഅതേ സമയം ഒരു പെര്‍മനെന്റ് മാഗ്നെറ്റ് ഉപയോഗിച്ചാണ് ഇത്ര ശക്തിയുള്ള കാന്തികമണ്ഡലം ശരീരത്തില്‍ സൃഷ്ടിക്കുന്നതെങ്കില്‍ കോശങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുകയും ചെയ്യാംഇങ്ങനെ മസ്തിഷ്കത്തിലെ പ്രത്യേക ഭാഗങ്ങളെ തെരഞ്ഞുപിടിച്ച് ഉത്തേജിപ്പിക്കുക വഴി മന്ദീഭവിച്ച നാഡികളുടെ പ്രവര്‍ത്തനം കൂട്ടാന്‍ സാധിക്കും.ഉദാഹരണത്തിനു മസ്തിഷ്കത്തിലെ ഡോപ്പമീന്‍ എന്ന രാസവസ്തുവിന്റെ അളവ് താഴുന്ന പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ TMS സങ്കേതം വഴി ഡോപ്പമീന്‍ ഉത്സര്‍ജ്ജനം കൂട്ടാന്‍ സാധിക്കുംഅതുപോലെജന്തുശരീരത്തിലെ ചില പ്രോട്ടീനുകളുടെയും കോശങ്ങളുടെയും നിര്‍മ്മാണത്തിനു സഹായിക്കുന്ന പല ജൈവതന്മാത്രകളെയും 140,000 Gauss-ന്റെയൊക്കെ അതിശക്തിമായ കാന്തിക ഫീല്‍ഡുകളില്‍ സ്വാധീനിക്കാന്‍ സാധിക്കുമെന്ന് ഏറെക്കാലമായി പഠനങ്ങളുണ്ട്ഈ വസ്തുക്കളിലടങ്ങിയ ജലത്തിന്റെ കാന്തിക വികര്‍ഷണ ശേഷിയായ ഡയാമാഗ്നെറ്റിസം ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്അതിശക്തമായ കാന്തികമണ്ഡലങ്ങള്‍ക്ക് ശരീരത്തിലെ ഹൈഡ്രജന്‍ അണുകേന്ദ്രങ്ങള്‍ക്കുമേലുള്ള സ്വാധീനത്തെ ഉപയോഗപ്പെടുത്തിയാണു മാഗ്നെറ്റിക് റെസണന്‍സ് ഇമേയ്ജിംഗ് എന്നുവിളിക്കുന്ന എംആര്‍ഐ സ്കാനറുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ പതിനായിരക്കണക്കിനു Gaussന്റെ മണ്ഡലം സൃഷ്ടിക്കുന്ന ശക്തിയേറിയ ഇലക്ട്രോ മാഗ്നെറ്റുകളുടെ ഈ വിധത്തിലുള്ള ശാരീരിക ഫലങ്ങളെ എടുത്ത് വലിച്ചുനീട്ടിയാണ്അവയുമായി താരതമ്യം പോലും ചെയ്യാനാവാത്തവിധം ശുഷ്കമായ സ്റ്റാറ്റിക് മാഗ്നെറ്റുകളെ ബെല്‍റ്റായും മാലയായും വളയായും മോതിരമായും വിറ്റ് ആളെപ്പറ്റിക്കുന്ന മാഗ്നെറ്റോ തെറാപ്പിക്കാര്‍ ചെയ്യുന്നത്സന്ധിവാതവും മൈഗ്രേയ്നും അപസ്മാരവും മുതല്‍ ക്യാന്‍സര്‍ (!) വരെ ചികിത്സിച്ചുമാറ്റാമെന്നാണ് പല കാന്തചികിത്സാ കമ്പനികളുടെയും വാദംനേരിട്ട് ഈ അവകാശവാദങ്ങള്‍ കൊടുത്തുകൊണ്ട് പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്താല്‍ നിയമക്കുരുക്കില്‍ പെടുമെന്നറിയാവുന്നതുകൊണ്ട് ഇതിന്റെ മാര്‍ക്കറ്റിംഗ് മിക്കപ്പോഴും നേരിട്ടുള്ള ഏജന്റുകള്‍ വഴിയും റെപ്രസന്റേറ്റിവുമാര്‍ മുഖാന്തരവുമാണ് നടക്കുന്നത്.പൊള്ളചികിത്സയാണെന്ന് ശാസ്ത്രസമൂഹം കാലങ്ങളായി മുദ്രകുത്തിയിട്ടും മാഗ്നെറ്റിസത്തെ പറ്റിയുള്ള അന്ധവിശ്വാസങ്ങളെ മുതലെടുത്ത് അന്താരാഷ്ട്രതലത്തില്‍ തന്നെ ദശലക്ഷങ്ങള്‍ മറിയുന്ന ബിസിനസ്സായി വളരുകയാണ് പല രാജ്യങ്ങളിലും ഇത്.

സ്ഥിരമായി കേള്‍ക്കുന്ന അവകാശവാദങ്ങളില്‍ ചിലത് ഇങ്ങനെ :
കാന്തങ്ങള്‍ രക്തത്തിലെ ഹീമൊഗ്ലോബിനിലുള്ള ഇരുമ്പിനെ ആകര്‍ഷിക്കുക വഴി കാന്തങ്ങള്‍ ചേര്‍ത്തുവയ്ക്കുന്ന ഭാഗത്ത് രക്തയോട്ടം കൂട്ടുന്നുനാഡികളിലൂടെ (nerves) സഞ്ചരിക്കുന്ന വൈദ്യുതസിഗ്നലുകളുടെ കാന്തികമണ്ഡലത്തെ മാഗ്നെറ്റോ തെറാപ്പിയിലുപയോഗിക്കുന്ന കാന്തങ്ങള്‍ സ്വാധീനിക്കുന്നുകാന്തങ്ങള്‍ ദുഷിച്ച/രോഗം വന്ന കോശങ്ങളിലെ അയോണുകളെ (ions) കാന്തികതയിലൂടെ ആകര്‍ഷിച്ച് ശരിയായ ചാലകശേഷിയുണ്ടാക്കിക്കൊടുക്കുന്നുരക്തക്കുഴലുകള്‍ക്കുള്ളിലടിഞ്ഞ ദുഷിപ്പുകളെ ഇളക്കി മാറ്റാന്‍ കാന്തചികിത്സയിലൂടെ കഴിയും.
രക്തത്തിലൊഴുകുന്ന ഇരുമ്പും നാഡികളിലെയും കോശങ്ങളിലെയും മറ്റും ചാര്‍ജ്ജുള്ള അയോണുകളും ഒക്കെക്കൂടിച്ചേര്‍ന്നു ശരീരത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു കാന്തികമണ്ഡലം (aura) സൃഷ്ടിക്കുന്നു എന്ന അവകാശവാദത്തിന്റെ പുറത്താണ് കാന്തചികിത്സയുടെ മെക്കാനിസത്തെപ്പറ്റിയുള്ള ഈകപടവിശദീകരണങ്ങളത്രയും നില്‍ക്കുന്നത്ഇതു ജീവശാസ്ത്രപരമായോ ഫിസിക്സിന്റെ പശ്ചാത്തലത്തിലോ സാധുതയുള്ളതല്ല എന്ന് നാം മുകളില്‍ കണ്ടു.

ജന്തുശരീരത്തിന്റെ മുഖ്യ ഘടകമായ ജലം ഡയാമാഗ്നെറ്റിക് ആണ്കാന്തം അതിന്മേല്‍ എന്തെങ്കിലും ദുര്‍ബലമായ സ്വാധീനമെങ്കിലും ചെലുത്തുന്നുവെങ്കില്‍ അത് കാന്തിക വികര്‍ഷണമാണ് (magnetic repulsion). കാന്തിക ആകര്‍ഷണം കാണിക്കുന്ന ബാക്കിയുള്ള പാരാമാഗ്നെറ്റിക് വസ്തുക്കളെന്ന് പറയുന്നത് ഇരുമ്പും മറ്റ് ലോഹലോഹേതര അയോണ്‍ കണികകളുമാണ്രക്തക്കുഴലുകളിലൂടെ സാമാന്യം നല്ല മര്‍ദ്ദത്തിലൊഴുകുന്ന രക്തത്തെ തൊലിപ്പുറത്ത് വച്ചുകെട്ടുന്ന ഒരു കാന്തക്കഷ്ണം കൊണ്ട് അങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പറയുന്നതേ അസംബന്ധമാണ്മറ്റൊരു തമാശകൂടിയുണ്ട് ഇനിയഥവാ ഇവര്‍ പറയുമ്പോലെ രക്തത്തെ കാന്തം വച്ചുകെട്ടുന്ന ഭാഗത്തേയ്ക്ക് ആകര്‍ഷിക്കുകയാണ് മാഗ്നെറ്റോ തെറാപ്പി ശരിക്കും ചെയ്യുന്നതെന്ന് സമ്മതിച്ചാല്‍ തന്നെഅങ്ങനെ ഒരുഭാഗത്തേയ്ക്ക് മാത്രമായി രക്തത്തെ ആകര്‍ഷിച്ചു നിര്‍ത്തുന്നത് അവശ്യം രക്തയോട്ടം വേണ്ടുന്ന ശരീരഭാഗങ്ങളെ അപകടപ്പെടുത്താനേ ഇടവരുത്തൂ !

ഇരുമ്പ്അയോണ്‍ കണികകള്‍ ആദിയായവ ശരീരസ്രവങ്ങളില്‍ ചിതറിയും ചിട്ടയില്ലാതെയും ഒഴുകുന്നതിന്റെ കാരണമായ തെര്‍മല്‍ ചലനത്തെപ്പറ്റി മുകളില്‍ വിശദീകരിച്ചുകഴിഞ്ഞുഅതിനെ അടക്കി നിര്‍ത്താന്‍ ഈ മാഗ്നെറ്റോതെറാപ്പിക്കാര്‍ വിറ്റഴിക്കുന്ന 200-റോ 300-റോ Gaussന്റെ കാന്തികശേഷിയുള്ള സ്റ്റാറ്റിക് മാഗ്നെറ്റുകളൊന്നും പോരാതൊലിപ്പുറമേ വച്ചുകെട്ടുന്ന ഈ ദുര്‍ബല മാഗ്നെറ്റുകളുടെ സ്വാധീനം ഏതാനും മില്ലിമീറ്ററുകള്‍ക്കപ്പുറം ശരീരത്തിലേക്ക് കടക്കുകയുമില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.


രത്നച്ചുരുക്കം :
  • മനുഷ്യശരീരത്തെ ആകെ ആവരണം ചെയ്തുനില്‍ക്കുന്ന രീതിയിലുള്ള ഒരു ജൈവ കാന്തിക ഫീല്‍ഡും (magnetic aura) ശാസ്ത്രം കണ്ടെത്തിയിട്ടില്ലഅത്തരമൊരു കാന്തികമണ്ഡലം സൃഷ്ടിക്കാന്‍ സാധാരണ നിലയ്ക്ക് മനുഷ്യശരീരത്തിലുള്ള ഇരുമ്പിനോ അയോണുകള്‍ക്കോ സാധിക്കുകയുമില്ല
  • പെര്‍മനെന്റ് സ്റ്റാറ്റിക് മാഗ്നെറ്റുകളുപയോഗിച്ചുള്ള മാഗ്നെറ്റോ തെറാപ്പി ചികിത്സാരീതി പൊള്ള ചികിത്സയാണ്ഇതിനു നല്‍കപ്പെടുന്ന വിശദീകരണങ്ങളൊന്നും തന്നെ ഫിസിക്സിലോ മെഡിക്കല്‍ സയന്‍സിലോ യാതൊരും അടിസ്ഥാനവും ഉള്ളവയല്ല.
  • ഭൂമിയുടെ കാന്തിക ഫീല്‍ഡുമായി പ്രതിപ്രവര്‍ത്തിക്കുന്ന ഒരു കാന്തിക മണ്ഡലവും മനുഷ്യന്റെ ശരീരത്തെ ആവരണം ചെയ്തു നില്‍ക്കുന്നതായി കണ്ടെത്തിയിട്ടില്ല. സൂക്ഷ്മതലത്തിലെ ജൈവകണികാ പ്രതിപ്രവര്‍ത്തനങ്ങളാകട്ടെ ഏതെങ്കിലും പ്രത്യേക ദിശയില്‍ തലവച്ചുകിടന്നതു കൊണ്ട് "ശരീരകാന്തികതഭൗമകാന്തികതയോട് എന്തെങ്കിലും രീതിയില്‍ വിരുദ്ധമായി പ്രതിപ്രവര്‍ത്തിക്കും എന്ന വാദത്തിനു സാധുതയും നല്‍കുന്നില്ല.


നിറങ്ങള്‍ക്ക് ചായം പൂശുമ്പോള്‍    സമാന നിലപാടുകള്‍ /  സാമൂഹിക പ്രസക്തി ഉള്ള  വിഷയം  കൂടതല്‍  ആളുകളില്‍  എത്തണം  എന്ന ഉദ്ദേശത്തോടു  കൂടി  പകര്‍ത്തി  എഴുതിയത് .