Saturday 15 February 2014

A.A.P. അഥവാ ആയുധമില്ലാത്ത അട്ടിമറി പ്രാപ്യമോ ?


            (ആദ്യമേ പറയട്ടെ ഇത് ആം ആദ്മി പാര്‍ട്ടിയെ കുറിച്ചുള്ള ഒരു വേറിട്ട വായനയാണ് ..)
            അഴിമതിക്കെതിരെ കുരിശ് യുദ്ധം നയിച്ച്‌ കേവലം മാസങ്ങള്‍ കൊണ്ട് തന്നെ ജനാധിപത്യ രീതിയില്‍ ഒരട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന ആം ആദ്മി  അധികാരം അല്ല ഞങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചു കൊണ്ട് രാജി വെച്ചിരിക്കുന്നു . കേവല അധികാരം നില നിര്‍ത്തുന്നതിനുള്ള പ്രഹസനങ്ങള്‍ അല്ല തങ്ങള്‍ കാണിക്കുന്നത് പകരം വാഗ്ദാനങ്ങള്‍ പാലിക്കുവനുള്ള ധീരമായ ശ്രമമാണ് എന്ന് ഉറക്കെ പറയുന്നു.
യാതൊരു വിധ പ്രത്യയശാസ്ത്ര പിന്‍ബലവും ഇല്ലാതെ ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലു വിളിച്ച് / ഉപയോഗപെടുത്തി വളര്‍ന്നു വന്ന പ്രിസ്ഥാനമാണ് ആം ആദ്മി. ഒരു രാഷ്ട്രീയ പ്രിസ്ഥാനമായി ആം ആദ്മി വളര്‍ന്നതെങ്ങനെ ? എന്താണ് ആം ആദ്മിയും കേജരിവാളും ലക്ഷ്യമിടുന്നത് ?
സ്വാതന്ത്രനന്തര ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന് ,പിളര്‍ന്ന് പിന്നെയും വളരുകയും  തളിരുകയും പൂക്കുകയും കായ്ക്കുകയും  ചെയ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ കളിക്കാത്ത കളിയായിരുന്നു ആം ആദ്മി കളിച്ചത്.  ആ കളി മസ്സില്‍ പവര്‍ കൊണ്ടായിരുന്നില്ല. പകരം ബുദ്ധികൊണ്ടുള്ള കളിയായിരുന്നു .  അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സും ബിജെപി യും പറയുന്നത് പോലെ കേവലം ഒരു തട്ടികൂട്ട്‌ പാര്‍ട്ടി അല്ല ആം ആദ്മി എന്ന് ഡല്‍ഹിയിലെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ചരിത്രം ഇഴ കീറി പരിശോധിച്ചാല്‍ മനസിലാകും. വെക്തമായ പ്ലാനിങ്ങിലൂടെ കൃത്യമായ ഇമ്പ്ലിമെന്ടഷനിലൂടെ ആം ആദ്മി അതിന്‍റെ ലക്ഷ്യം നേടി കൊണ്ടിരിക്കുന്നു.

അരാജകത്വത്തില്‍ നിന്നും വസന്തത്തിലേക്കുള്ള മുഴക്കമായിരുന്നു ആം ആദ്മി ?!
            മുല്ലപൂ വിപ്ലവവും അറബു വസന്തവും മറ്റും വിജയകൊടി നാട്ടികൊണ്ടിരുന്ന സമയത്ത്  സിരകളിലെ ചോര രാഷ്ട്രത്തിനു വേണ്ടി ത്യെജിക്കാന്‍ തയ്യാറുള്ള ധീര യുവതി/യുവാക്കള്‍  നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു; അഥവാ ഇപ്പോഴും ഉണ്ട്.
            കോണ്‍ഗ്രസ്‌ ബിജെപി ഇടതുപാര്‍ട്ടികള്‍ എന്ന് വേണ്ട സകല മുന്നണികളും മാറി മാറി പരീക്ഷിച്ച പൊതു ജനം അവസാനം കേവല കഴുതകള്‍ മാത്രമാണ് തങ്ങളെന്ന് തിരിച്ചറിഞ്ഞു. ഇതില്‍ മനം മടുത്തു അരാജകാവസ്ഥയില്‍ വഴി തെറ്റി നടന്നിരുന്ന യുവതയെ പരോക്ഷത്തില്‍ അരജകവസ്ഥയിലൂടെ തന്നെ ജനാധിപത്യത്തിലേക്കുള്ള വഴികാട്ടിയായി ആം ആദ്മി മാറി.
     എന്നാല്‍ ഭാരതത്തിന്‍റെ ജനാധിപത്യത്തെ തകിടം മറിക്കുവാനുള്ള ഒരു മാസ്റ്റര്‍ ബ്രെയിന്‍ ആം ആദ്മിയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ ഉണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.അത് ഒരു പക്ഷെ കേജരിവാളിന്‍റെതായിരിക്കാം. അല്ലെങ്കില്‍ തിരശീലക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു അമാനുഷിക ബ്രെയിന്‍ ആയിരിക്കാം.
            പാര്ശ്വവല്‍ക്കരിക്കപെട്ടവന്‍റെ കൂടെ നിന്ന് തോള്‍ ചേര്‍ന്ന് അവനോടൊപ്പം തന്നെയുള്ള പ്രവര്‍ത്തനം.  മാലിന്യങ്ങളെ തൂത്ത് എറിയുവനുള്ള ചൂല് മുഖ മുദ്ര. ഭാരതം ഇന്ന് വരെ കാണാത്ത സമരങ്ങളിലൂടെ പൊതു ജനത്തെയും മാധ്യമങ്ങളെയും ഞെട്ടിപ്പിക്കുക.  ബാനര്‍ പിടിച്ചു കൊണ്ട് നഗരത്തിന്‍റെ മുകളില്‍ നില്‍ക്കുന്ന ആം ആദ്മി യുവത്വം. രാജ്യ തലസ്ഥാനത്ത് ഭാരത സര്‍ക്കാരിനെതിരെ സംസ്ഥാന സര്ക്കാരിന്‍റെ സമരം!. ആരു  ആര്‍ക്കു എതിരെ സമരം ചെയ്തു എന്നുള്ളതിനേക്കാള്‍ അത് എപ്പോള്‍ നടത്തി എന്നുള്ളതാണ് പ്രാധാന്യമര്‍ഹിക്കുന്നത്‌. വി.വി.ഐ.പി. കള്‍ക്ക് വേണ്ടിയുള്ള  ദ്രിശ്യ പ്രഹസനമല്ല റിപ്പബ്ലിക് പരേഡ് എന്നുള്ള മുന്നറിയിപ്പ്. സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ള പലതര ചര്‍ച്ചകള്‍ . മാധ്യമങ്ങളില്‍ റേറ്റിംഗ് കൂട്ടുവാന്‍ ആം ആദ്മി വേണമെന്ന അവസ്ഥ!. PROPOGANDA   എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നത് ആം ആദ്മിയെ കണ്ടു വേണം പഠിക്കുവാന്‍.

            ഓരോ മിനിട്ടിലും ഓരോ സ്ത്രീ വീതം പീഡിപ്പിക്കപെടുന്ന നാട്ടില്‍ “ ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനം”   മാത്രം മഹാ സംഭവമായി, എങ്ങനെ?  ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനം  അത്ര സംഭവം ഒന്നും അല്ല, കാരണം ഡല്‍ഹിയില്‍ അതിനുമുന്‍പും അപ്പോള്‍ തന്നെയും അതിനു ശേഷവും ദളിതുകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തി ആകാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ വരെ കൂട്ട ബലാല്‍സംഗത്തിനിരയയിട്ടുണ്ട്/ ഇരയാകുന്നുണ്ട്‌. ഇപ്പോള്‍ ഈ വായിക്കുന്ന നിമിഷത്തിലും ഒരു പെണ്‍കുട്ടി പീടിപ്പിക്കപെട്ടു കൊണ്ട് ഇരിക്കുക ആയിരിക്കാം!..
           
ഇവിടെയാണ്‌ ആം ആദ്മിയിലെ മാസ്റ്റര്‍ ബ്രെയിന്‍ തന്‍റെ പദ്ധതികള്‍ക്ക് വേണ്ടി ഡല്‍ഹി പെണ്‍കുട്ടിയെ ഉപയോഗിച്ചതിനെ കാണേണ്ടത്. മധ്യവര്‍ത്തി ഹിന്ദു സമൂദായത്തിലെ പെണ്‍കുട്ടിയെ ബ്രാന്‍ഡ്‌ ആക്കി ഉയര്‍ന്ന ജാതിക്കാരെ മുതല്‍ ദളിതര്‍ ഉള്‍പ്പെടെ ഉള്ളവരെ ഒറ്റ കെട്ടായി തലസ്ഥാന നഗരിയില്‍ സംഘടിപ്പിച്ചു. കപട പുരോഗമന സ്ത്രീ വാദികളായ കേരളിയര്‍ പോലും ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി ദീപം തെളിയിച്ചു പ്രതിഷേധിച്ചു. കേരളത്തില്‍ ഒരു പക്ഷെ സി.പി.ഐ.എം. നു ഇത്രയും സംഘടിതമായി എല്ലായിടത്തും പ്രതിഷേധങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞേക്കും. കാരണം ആ പാര്‍ട്ടിയുടെ സംഘടന രീതി അങ്ങനെയാണ്. എന്നാല്‍ യാതൊരു വിധ സംഘടന തത്വവും ഇല്ലാതെ ഭാരതം എമ്പാടും ഏവരെയും രാഷ്ട്രീയ മത ജാതി ഭേദം  അണി നിരത്തുവാന്‍ കഴിയുക എന്നതിലെ മാസ്റ്റര്‍ ബ്രെയിന്‍ അല്ലെങ്കില്‍ വിരലില്‍ മാത്രം എണ്ണാവുന്ന മാസ്റ്റര്‍ ബ്രയിനുകളുടെ വിജയമായിരുന്നു.  ഒരു പക്ഷെ ഒരു മുസ്ലിം പെണ്‍കുട്ടിയെയോ ദളിത്‌ പെണ്‍കുട്ടിയെയോ ഉയര്‍ത്തി കാണിച്ചാല്‍ ഈ സമരം ഇത്ര മേല്‍ വിജയിക്കുമായിരുന്നില്ല.
            ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യുവാന്‍ താല്‍പ്പര്യം ഇല്ല എങ്കില്‍ അത് രേഖ പെടുത്തുന്നതിനുള്ള സംവിധാനം ഇവിടെ പണ്ടും ഉണ്ടായിരുന്നു. പക്ഷെ അതിനെ സിസ്റ്റമാറ്റിക്കലി ഉപയോഗപെടുതിയത് ആം ആദ്മിയാണ്. അണ്ണാ ഹസാരെയെന്ന ഡമ്മി ഗാന്ധിയനെ വെച്ച് കൊണ്ട് അഴിമതിക്കെതിരെ നടത്തിയ സമരത്തിനു ഇത്രയധികം ജന പിന്തുണ കിട്ടുവാന്‍ എന്താണ് കാരണം? ഇടതു പക്ഷത്തിനു പോലും ഇത്രമേല്‍ ജനപിന്തുണ ഒരു സമരത്തിനും ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ വഴി ഉള്ള പ്രചാരണത്തേക്കാള്‍ ഉപരി മാധ്യമങ്ങള്‍ ഇവര്‍ക്ക് നല്‍കിയ വമ്പിച്ച സ്വീകാര്യത.. ഭാരതത്തില്‍  ജനകീയ വിപ്ലവത്തിന് വേണ്ടി  തമിഴ് നാട്ടില്‍നിന്നും കര്‍ണ്ണാടകയില്‍ നിന്നും ഡല്‍ഹിയിലെക്ക് സമരത്തിനു ഐക്യധാര്‍ദ്ദ്യം പ്രഖ്യാപിച്ചു കൊണ്ട് ട്രെയിന്‍ കയറിയവര്‍.  ഭാരത ജനതയുടെ ഏതു വീക്നെസ്സില്‍ തൊട്ടാല്‍ അവനെ ഉണര്‍ത്താം എന്ന് വെക്തമായി മനസ്സിലാക്കി കൊണ്ടുള്ള ഒരു സമര പരമ്പര. സി.പി.ഐ.എം. നടത്തിയ സമരങ്ങള്‍ ഒന്നൊന്നായി പൊളിയുന്നതും ഇതിനോടൊപ്പം കൂട്ടി ചേര്‍ത്തു വായിക്കണം. കാരണം സി.പി.ഐ.എം. പ്രവര്‍ത്തകര്‍ മാത്രം വിചാരിച്ചാല്‍ ജയിപ്പിക്കുവാന്‍ കഴിയുമായിരുന്ന സമരങ്ങളാണ് ഒന്നിന് പുറകെ ഒന്നായി പോട്ടികൊണ്ടിരിക്കുന്നതും ആം ആദ്മി അവിടെ വിജയ കോടി നാട്ടുന്നതും.
            ഈ നാട്ടിലെ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക്‌ വരെ അറിയാം ജനലോക്പാല്‍ ബില്‍ പാസ്സക്കുവാന്‍ കോണ്‍ഗ്രസ്സും ബിജെപി യും കൂട്ടു നില്‍ക്കില്ല എന്ന്. ( ഇവര്‍ക്ക് മനം മാറരുത് എന്ന് തന്നെയാണ് ആം ആദ്മിയുടെ ആഗ്രഹവും) അങ്ങനെയുള്ളപ്പോള്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്തു ബില്‍ പാസ്സായില്ലെങ്കില്‍ രാജിവെക്കും എന്ന് ‘ധീര’മായി പ്രഖ്യാപിച്ചു അത് നടപ്പിലാക്കുകയും ചെയ്ത ഒരു പാര്‍ട്ടി. അതും ആദ്യമായി ഒരു സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ കഴിഞ്ഞില്ല എന്നുറക്കെ പറഞ്ഞു കൊണ്ട് രാജിവെക്കുമ്പോള്‍. നിലവിലുള്ള മന്ത്രി സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ലോകസഭ ഇലക്ഷനില്‍ നേടിയെക്കാവുന്ന വോട്ടിനേക്കാള്‍ / വിജയ സാധ്യതയെക്കാള്‍ ആയിരം മടങ്ങ്‌ സാധ്യതയാണ്  സര്‍ക്കാര്‍ രാജി വെച്ചപ്പോള്‍ ഉളവായിരിക്കുന്നത്.   സിരകളില്‍  ‘തീ’ ഉള്ള യുവത്വത്തിന്‍റെ ശത്രുക്കളായ റിലയന്‍സിനെതിരെ ചങ്കുറപ്പോടെ നാലുവാക്ക് പറഞ്ഞു കൊണ്ടാണ് കേജരിവാളിന്‍റെ രാജി.
            ഭാരതത്തില്‍ ജനകീയ വിപ്ലവം സാധ്യമാകില്ല എന്ന് പൂര്‍ണ്ണമായി മനസിലാക്കി PROPAGANDA യെ ഫലപ്രദമായി ഉപയോഗിച്ച് പ്രത്യക്ഷത്തില്‍ ജനാധിപത്യത്തിലൂടെ  ഭാരതത്തില്‍ ഒരു അട്ടിമറി നടത്തി മറ്റെന്തെക്കെയോ ഗൂഡലക്ഷ്യങ്ങള്‍ നേടി എടുക്കുക ആണ് ആം ആദ്മിയുടെ ലക്ഷ്യം എന്ന് പറഞ്ഞാല്‍ സാധാരണക്കാരനെ തെറ്റ് പറയാനാവില്ല.!!
               എത്ര ശക്തമായ പടയാണെങ്കിലും നായകനില്ലെങ്കില്‍ വഴി തെറ്റിക്കുവാന്‍ വളരെ എളുപ്പമാണ്.