Saturday 7 November 2015

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?

‘മൈരെ’ ഷേണി ആവേണ്ടതുണ്ടോ?
കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തിലെ മൈരെ എന്ന സ്ഥലപ്പേര് മാറ്റാന്‍ മലയാളി ഉദ്യോഗസ്ഥരുടെ ശ്രമം തകൃതി. മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായ തുളുനാമമാണ് മൈരെ. മലയാളത്തില്‍ ഇത് തെറിയാണ് എന്നു പറഞ്ഞാണ് പ്രദേശത്തിന്റെ പേര് ഷേണി എന്നാക്കാനുള്ള ശ്രമം-
കാസര്‍കോട് അതിര്‍ത്തിയിലെ ഒരു സ്ഥലമാണ് മൈരെ. ആണ് എന്നല്ല ആയിരുന്നു എന്ന് ചിലപ്പോള്‍ പറയേണ്ടി വരും. കാരണം ആ സ്ഥലത്തിന്റെ പേര്, ഷേണി എന്നാക്കാന്‍ തകൃതിയായ ശ്രമം നടക്കുകയാണ്. ആ തുളു പദം മലയാള ഭാഷയില്‍ അശ്ലീലമാണ് എന്ന് പറഞ്ഞാണ് ഈ ശ്രമം.
അതിര്‍ത്തി പ്രദേശം എന്ന് പറയുമ്പോള്‍ ശരിയായ തുളുനാട് തന്നെയാണിത്. കാസര്‍കോട് താലൂക്കില്‍ എന്‍മകജെ പഞ്ചായത്തില്‍. ഒരു പോസ്റ്റ് ഓഫിസും ഒരു വില്ലേജ് ഓഫിസും ഈ പേരില്‍ അറിയപ്പെടുന്നു. കേന്ദ്ര സര്‍ക്കാറിന്റെ രേഖകളിലും സംസ്ഥാന സര്‍ക്കാറിന്റെ രേഖകളിലും ഇപ്പോഴും ഈ പേര് തന്നെയാണ് ഉള്ളത്. നാട്ടുകാരും ഈ പേരു തന്നെയാണ് വിളിക്കുന്നത്.
അവര്‍ക്ക് ഇത് ഒരു തെറിവാക്കല്ല. തെളിനീരുപോലെ ഒരു കന്നട വാക്ക്. പ്രകൃതി എത്രത്തോളം സുന്ദരിയായിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന പദം. ആ ഓര്‍മ്മയില്‍ തളിച്ച കീടനാശിനിയാണ് എന്‍ഡോസള്‍ഫാന്‍. ആ കീടനാശിനിയെ ഓര്‍മ്മപ്പെടുത്തിയ എഴുത്താണ് അംബികാ സുതന്റെ ‘എന്‍മകജെ’യും സന്തോഷ് പനയാലിന്റെ’ജീവശാസ്ത്ര’വും.
ഇന്നാട്ടില്‍ ഇങ്ങനെ വേറെയുമുണ്ട് വാക്കുകള്‍. സ്കൂളുകള്‍ അടച്ചുപൂട്ടി, വ്യവസായശാലകള്‍ അടച്ചുപൂട്ടി എന്നൊക്കെ പറഞ്ഞാല്‍ ഇവിടെ കേള്‍വിക്കാര്‍ മുഖം കുനിച്ച് ചിരിക്കും. പൂട്ടി എന്നാല്‍ ഇവര്‍ക്ക് മറ്റൊരു തെറി നാമപദമാണ്. അത് മലയാളത്തിന് വിഷയമല്ലാത്തിടത്തോളം ‘മൈരെ’ എന്ന ഈ സ്ഥലപ്പേരും വിഷയമാവേണ്ടതില്ല. എന്നാല്‍, സംഭവിച്ചത് അതല്ല.
ഈ വില്ലേജിലേക്ക് തെക്കുനിന്ന് ശിക്ഷാനടപടിയായി സ്ഥലം മാറിയെത്തിയ മാഡത്തിന് ഈ പേര് ശിക്ഷയായി. എവിടെയാണ് പുതിയ പോസ്റ്റിംഗ് എന്ന് പറയുമ്പോള്‍ പറയേണ്ടത് ഈ പേരാണ്. അങ്ങനെ ആദ്യ ദിനത്തില്‍ തന്നെ പേര് മാറ്റാന്‍ മാഡം തയാറായി. കുറെ പേരുടെ ഒപ്പുവാങ്ങി തഹസില്‍ദാര്‍ക്ക് അയച്ചുകൊടുത്തു. പകരം ഒരു വാക്കും കണ്ടെത്തി-ഷേണി!
സ്ഥലം മാറിയെത്തിയ തെക്കന്‍ തന്നെയാണ് തഹസില്‍ദാറും. ചിരിച്ചുകൊണ്ട് അദ്ദേഹം ഫയല്‍ കലക്ടര്‍ക്ക് കൈമാറി. പേര് മാറ്റാന്‍ തനിക്ക് അധികാരമുണ്ടോയെന്ന് അറിയാതെ അദ്ദേഹം പരാതി ചീഫ് സെക്രട്ടറിക്ക് അയച്ചു. അയാളും ചിരിച്ച് ചിരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. പിന്നെയിത് മന്ത്രിസഭയില്‍ വച്ചു. നിയമോപദേശം തേടിയപ്പോള്‍ ഡെല്‍ഹിക്ക് അയക്കേണ്ടിവന്നു. തൌളവന്റെ പേര് മാറ്റാന്‍ മലയാളിക്ക് എന്തവകാശം എന്ന് പറഞ്ഞ് അതിപ്പോള്‍ തിരികെ വന്നു.
സത്യത്തില്‍ ഇതത്ര വലിയ തമാശയൊന്നുമല്ല. ഗൌരവമുള്ള അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ്.
ഭാഷയിലെ അശ്ലീലം തീരുമാനിക്കാന്‍ ആര്‍ക്കാണ് അവകാശം? ഒരു മലയാള പദത്തില്‍ അശ്ലീലമുണ്ടെന്ന് പരാതി നല്‍കാന്‍ കന്നടക്കാരനോ തമിഴനോ അവകാശമുണ്ടോ. നമ്മുടെ ‘ഴ’ ഉച്ചരിക്കാന്‍ കഴിയാത്തതിന് ബ്രീട്ടീഷുകാരന്‍ കോഴിക്കോടിനെ കാലിക്കറ്റാക്കിയിരുന്നു. അതിനെ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭാഷാ ഫാഷിസം എന്ന് പറയാം. അതുപോലെ ഒരു ഇന്ത്യക്കാരന്റെ സ്ഥലനാമം തെറിയാണെന്ന് പറഞ്ഞ് മാറ്റാന്‍ നമുക്ക് എന്ത് അവകാശം? മലയാളത്തിന്റെ ഇടയില്‍ കിടന്ന് ശ്വാസം മുട്ടുന്ന ഒരു തുളു വാക്കിനെ നാടുകടത്താന്‍ ശ്രമിക്കുന്ന മലയാളിയുടെ മേധാവിത്വ മനോഭാവം അല്ലാതെ മറ്റെന്താണിത്.
മയിലുകള്‍ നൃത്തമാടിയിരുന്ന സ്ഥലം എന്നര്‍ഥമുള്ള മയൂരപ്പാറ ലോപിച്ചുണ്ടായതാണ് മൈരെ. പ്രകൃതിരമണീയമായ ഈ സ്ഥലത്തെയാണ് അവര്‍ക്ക് ഷേണിയെന്നാക്കി മാറ്റേണ്ടത്. നിന്റെ വാക്കുകള്‍ ഞങ്ങള്‍ക്കിഷ്ടമല്ലെങ്കില്‍ ഞങ്ങള്‍ തീരുമാനിക്കും നിന്റെ വാക്ക് എന്ന ഭാഷാ ഫാഷിസം തന്നെയല്ലേ ഇത്?
രേഖകളില്‍ ഇപ്പോഴും പേര് അതു തന്നെ. എന്നാല്‍, മലയാളികളായ ഉദ്യോഗസ്ഥര്‍ ‘ഷേണി’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഇങ്ങനെ വിളിക്കുമ്പോള്‍ തൌളവര്‍ അവരുടെ മുഖത്ത് നോക്കി ‘മൈരെ’ എന്ന് തന്നെ വിളിക്കും.
1980നു ശേഷം ഇറങ്ങിയ സി.ഡി.ക്ക് തമിഴ്നാട്ടുകാര്‍ കുറുന്തകിട് എന്നാണ് പറയുന്നത്. മലയാളത്തില്‍ കമ്പ്യൂട്ടറിനു പോലും മലയാളം കണ്ടെത്താനായിട്ടില്ല.
കാസര്‍കോട് കലക്ട്രേറ്റ് എന്ന ബോര്‍ഡ് കന്നടയില്‍ എഴുതിയിട്ടുണ്ട്. ജില്ലാ ആദാലിത അധികാരി എന്ന്. മലയാളത്തിലും എഴുതിയിട്ടുണ്ട് ഡിസ്ട്രിക്ട് കലക്ട്രേറ്റ് എന്ന്. ഭാഷാവകുപ്പിന്റെ പദ നിര്‍മ്മാണത്തെ സമ്മതിക്കാതെ വയ്യ.
Raveendran Ravaneshwaram 'പാഠഭേദം' മാസികയുടെ 2011 ഫെബ്രുവരി ലക്കത്തിലെഎഴുത്ത് ....

1 comment:

thepengirl2004 said...

പേര് മാറ്റുന്നതിനോട് വിയോജിപ്പ് ഉണ്ട്. സവിശേഷ ചരിത്രം ഉള്ള ഒരു സ്ഥലത്തിന്റെ അടയാളമാണ് മൈരെ. ഷേണി അനാവശ്യം തന്നെ.ആവോലി എന്നാണ് ഞങ്ങളുടെ ഗ്രാമപ്പേര്. അതൊരു മീൻറെ പേരല്ലേ എന്ന് പറഞ്ഞു പരിഹസിക്കുന്നവർ പലരും ഉണ്ട്.