മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 2
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ രൂപീകരണം
മാര്‍ക്‌സിന്റെ കാലത്തും നിലനിന്നിരുന്ന ദാര്‍ശനിക രംഗത്തെ പ്രധാനപ്പെട്ട സമസ്യയായിരുന്നു ആശയമാണോ ഭൗതിക പ്രപഞ്ചമാണോ പ്രാഥമികം എന്നുള്ളത്. ഈ ചര്‍ച്ചകളെ വിശകലനം ചെയ്‌തുകൊണ്ട് മാര്‍ക്‌സ് എത്തിച്ചേര്‍ന്ന നിഗമനം ഭൗതിക പ്രപഞ്ചമാണ് പ്രാഥമികം എന്നതാണ്. അതായത് തലച്ചോര്‍ ഇല്ലെങ്കില്‍ ചിന്തയും ആശയവും രൂപപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം അവതരിപ്പിച്ചു.
അന്നത്തെ ഭൗതികവാദത്തിനുണ്ടായിരുന്ന പ്രധാനപ്പെട്ട ദൗര്‍ബല്യം ഭൗതിക പ്രപഞ്ചവും ആശയവും തമ്മിലുള്ള പരസ്‌പര ബന്ധത്തെ സംബന്ധിച്ചുള്ള അവ്യക്തതയായിരുന്നു. ഇവ തമ്മിലുള്ള പാരസ്‌പരിക ബന്ധത്തെ മാര്‍ക്‌സ് ശരിയായ രീതിയില്‍ വിശകലനം ചെയ്‌തു. ചുരുക്കത്തില്‍ ഭൗതിക വസ്‌തുക്കളാണ് പ്രാഥമികം. എന്നാല്‍ അതില്‍ നിന്ന് ചിന്തയും ആശയങ്ങളും രൂപപ്പെട്ട് കഴിഞ്ഞാല്‍ അത് ഭൗതിക വസ്‌തുക്കളെ തന്നെ മാറ്റി മറിക്കും. ഉദാഹരണമായി ദുഃഖകരമായ ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നയാളുടെ ശരീരത്തിലും മാറ്റങ്ങള്‍ ഉണ്ടാവാറുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങള്‍ ശാരീരികമായ അസ്വാസ്ഥ്യങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ദുഃഖകരമായ ഒരു വാര്‍ത്ത ഒരു ഹൃദ്‌രോഗിയുടെ ഹൃദയത്തെ തന്നെ തകര്‍ത്തുകളയും. ഹൃദയം ഒരു ഭൗതിക വസ്‌തുവായിരുന്നിട്ടും അത് തകരുന്നത് ആശയങ്ങളുടെ അഥവാ ചിന്തയുടെ സ്വാധീനം കൊണ്ടാണല്ലോ. ഇതുപോലെ തന്നെ ആശയപരമായ പ്രചരണവും അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളും ചുറ്റുപാടുകളെ മാറ്റി മറിക്കുന്നതിന് ഇടയാക്കുമെന്നും മാര്‍ക്‌സ് നിരീക്ഷിച്ചു.
അതോടൊപ്പം ഭൗതികപ്രപഞ്ചത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനകാരണവും മാര്‍ക്‌സ് വിശകലനം ചെയ്യുകയുണ്ടായി. (അതിന്റെ വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കും.) ശാസ്‌ത്രരംഗത്തുണ്ടായ വികാസമാണ് ഇത്തരമൊരു നിരീക്ഷണത്തില്‍ എത്തിക്കുന്നതിന് മാര്‍ക്‌സിനെ സഹായിച്ചത് എന്ന വസ്‌തുതയും നാം കാണേണ്ടതുണ്ട്. അതായത് അതുവരെയുള്ള ദര്‍ശനങ്ങളില്‍ ആശയവാദികള്‍ ഭൗതിക വസ്‌തുവാണ് അടിസ്ഥാനമെന്ന് തിരിച്ചറിഞ്ഞില്ല. ഭൗതികവാദികളാവട്ടെ ആശയത്തിന്റെ പ്രാധാന്യവും മനസിലാക്കിയില്ല. ഈ ദൗര്‍ബല്യങ്ങളെ പരിഹരിച്ചുകൊണ്ട് ദാര്‍ശനികരംഗത്തെ ഒരു സമസ്യയെ പൂരിപ്പിച്ചെടുത്തു എന്നതാണ് മാര്‍ക്‌സ് ദാര്‍ശനിക ലോകത്ത് നല്‍കിയ പ്രധാനപ്പെട്ട സംഭാവന. ഇതാണ് ദാര്‍ശനിക ചരിത്രത്തില്‍ മാര്‍ക്‌സിന്റെ സവിശേഷ സ്ഥാനം നിര്‍ണ്ണയിക്കുന്നതെന്നും പറയാം.
എന്താണ് ദ്രവ്യം
ഭൗതിക പദാര്‍ത്ഥങ്ങളാണ് അടിസ്ഥാനമെന്ന് മേല്‍വിവരിച്ച കാര്യങ്ങളില്‍ നിന്ന് വ്യക്തമാണല്ലോ. ഭൗതിക വസ്‌തുക്കളെ ദര്‍ശനത്തില്‍ ദ്രവ്യം, പദാര്‍ത്ഥം തുടങ്ങിയ പേരുകളിലാണ് വിളിക്കപ്പെടുന്നത്. ദ്രവ്യത്തിന് അഥവാ പദാര്‍ത്ഥത്തിന് വിവിധ രൂപങ്ങളാണ് ഉള്ളത്. അവയെ സാധാരണ നിലയില്‍ ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ഊര്‍ജ്ജരൂപങ്ങള്‍ എന്നീ നിലകളിലാണ് കാണപ്പെടുന്നത്. ഖരാവസ്ഥയിലുള്ള വസ്‌തുക്കള്‍, ദ്രാവകാവസ്ഥയിലുള്ള വസ്‌തുക്കള്‍, വാതകാവസ്ഥയിലുള്ള വസ്‌തുക്കള്‍, വിവിധ തരത്തിലുള്ള ഊര്‍ജ്ജ രൂപങ്ങള്‍ അതായത് വൈദ്യുതി, കാറ്റ് തുടങ്ങിയവ. ഇത്തരം രൂപങ്ങളെയെല്ലാം ചേര്‍ത്താണ് ദ്രവ്യം അഥവാ പദാര്‍ത്ഥം എന്ന നിലയില്‍ കാണുന്നത്. ആറ്റങ്ങള്‍ വിഭജിക്കുന്നു എന്ന കണ്ടുപിടുത്തം മാര്‍ക്‌സിന്റേയും എംഗല്‍സിന്റേയും കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആറ്റം വിഭജിക്കപ്പെട്ടപ്പോള്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന ധാരണകള്‍ തകിടം മറിഞ്ഞു എന്ന വിമര്‍ശനം ഉയര്‍ന്നുവരികയുണ്ടായി. ദ്രവ്യത്തിന്റെ സ്വഭാവം മാറുന്നു എന്നതായിരുന്നു ഈ വിമര്‍ശനങ്ങളുടെ അടിസ്ഥാനം.
ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും അതാണ് (ഭൗതികവസ്‌തുക്കള്‍) അടിസ്ഥാനപരമായി നില്‍ക്കുന്നത് എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന നിലപാടുകളെ ഈ രൂപമാറ്റങ്ങളൊന്നും ചോദ്യം ചെയ്യുന്നില്ല. ഉദാഹരണമായി, അടിസ്ഥാനം കല്ലാണെന്ന് കണ്ടെത്തിയെന്ന് കരുതുക. പിന്നീട്, കല്ലിനകത്ത് വിവിധ ഘടകങ്ങള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാലും കല്ലാണ് അടിസ്ഥാനം എന്ന കാഴ്‌ചപ്പാടിന് മാറ്റമില്ലല്ലോ.
|
ആറ്റങ്ങള്‍ വിഭജിക്കപ്പെടാമെന്നും അവ വീണ്ടും വിഭജിക്കപ്പെടാം എന്ന കാര്യത്തിലും തര്‍ക്കമില്ല. ദ്രവ്യത്തിന്റെ അതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് പുതിയ കണ്ടുപിടുത്തങ്ങളിലൂടെ പുറത്ത് വരുന്നത്. ഇവിടെ ഒന്നും തന്നെ ദ്രവ്യത്തിന്റെ നിലനില്‍പ് നിഷേധിക്കപ്പെടുന്നില്ല. അതിന്റെ രൂപം മാറുന്നു എന്ന പ്രശ്‌നം മാത്രമേയുള്ളൂ. ഭൗതികവാദവും എപ്പിയോ വിമര്‍ശനവും എന്ന തന്റെ പ്രസിദ്ധമായ ലേഖനത്തില്‍ ഇത്തരം വാദങ്ങള്‍ക്ക് ലെനിന്‍ മറുപടി പറയുന്നുണ്ട്. ബോധത്തിന് പുറത്ത് നില്‍ക്കുന്ന എല്ലാറ്റിനേയും ദ്രവ്യമെന്ന സംജ്ഞയിലേക്ക് കൊണ്ടുവരികയാണ് ലെനിന്‍ ചെയ്‌തിട്ടുള്ളത്. ഇന്ദ്രീയാനുഭവത്തിലൂടെ നമുക്ക് ബോധ്യപ്പെടുന്ന വസ്‌തുനിഷ്‌ഠ യാഥാര്‍ത്ഥ്യം എന്നതില്‍ കവിഞ്ഞ് യാതൊരു അര്‍ത്ഥവും ദ്രവ്യമെന്ന സംജ്ഞക്കില്ല. അതായത് മനുഷ്യന്റെ ചിന്തയ്‌ക്ക് പുറത്ത് നില്‍ക്കുന്ന വസ്‌തുക്കളെല്ലാം ദ്രവ്യമാണ് എന്ന നിലയിലേക്ക് ഇത് എത്തിച്ചേരുന്നു.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്‌ത്രജ്ഞന്മാരും ഈ കാഴ്‌ചപ്പാടിനെ വികസിപ്പിച്ചു. ദ്രവ്യമില്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുക മാത്രമാണ് ചെയ്‌തതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്‌തമായ നിരവധി കണികകളെ അവര്‍ തന്നെ കണ്ടെത്തുകയുണ്ടായി. മാത്രമല്ല, ഇനിയും പുതിയ കണികകള്‍ ഉണ്ടാകാം എന്നും അവര്‍ ദീര്‍ഘദര്‍ശനം ചെയ്‌തു.
ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും അതാണ് (ഭൗതികവസ്‌തുക്കള്‍) അടിസ്ഥാനപരമായി നില്‍ക്കുന്നത് എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന നിലപാടുകളെ ഈ രൂപമാറ്റങ്ങളൊന്നും ചോദ്യം ചെയ്യുന്നില്ല. ഉദാഹരണമായി, അടിസ്ഥാനം കല്ലാണെന്ന് കണ്ടെത്തിയെന്ന് കരുതുക. പിന്നീട്, കല്ലിനകത്ത് വിവിധ ഘടകങ്ങള്‍ ഉണ്ടെന്ന് നിരീക്ഷിച്ചാലും കല്ലാണ് അടിസ്ഥാനം എന്ന കാഴ്‌ചപ്പാടിന് മാറ്റമില്ലല്ലോ. അതുപോലെ, ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും ദ്രവ്യമാണോ (ഭൗതിക വസ്‌തുവാണോ) അടിസ്ഥാനമെന്ന കാഴ്‌ചപ്പാട് ശരിയായി തുടരുന്നുണ്ടല്ലോ. ശാസ്‌ത്രം വികസിക്കുമ്പോള്‍ ദ്രവ്യത്തിന് വിവിധ രൂപങ്ങളുണ്ടെന്ന് കണ്ടുപിടിച്ചാലും ദ്രവ്യമാണ് അഥവാ പദാര്‍ത്ഥമാണ് അടിസ്ഥാനമാണെന്ന മാര്‍ക്‌സിസത്തിന്റെ കാഴ്‌ചപ്പാടുകളെ നിഷേധിക്കുന്നില്ല.
പ്രപഞ്ചോല്‍പത്തിയെക്കുറിച്ച്
1370 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന മഹാവിസ്‌ഫോടനത്തോടെയാണ് ഇന്നത്തെ പ്രപഞ്ചം ഉണ്ടായത് എന്നാണ് പൊതുവില്‍ ശാസ്‌ത്രജ്ഞന്മാര്‍ കരുതുന്നത്. 1928 ല്‍ ജോര്‍ജ്ജ് ലൈമറ്റര്‍ എന്ന ശാസ്‌ത്രജ്ഞനാണ് ഈ സിദ്ധാന്തം മുന്നോട്ട് വെച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയ പ്രപഞ്ചമാണ് മഹാസ്‌ഫോടനത്തോടെ വികസിക്കാനാരംഭിച്ചത് എന്ന ഈ വാദത്തിനാണ് മേല്‍ക്കൈ ഉള്ളത്. ഇത് കാണിക്കുന്നത് ശൂന്യതയില്‍ നിന്നല്ല മറിച്ച് ഒരു രൂപം മറ്റൊരു രൂപത്തിലേക്ക് മാറ്റപ്പെടുക മാത്രമാണ് ഉണ്ടാവുന്നത് എന്നാണ്. സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് പ്രപഞ്ചം ചുരുങ്ങുക എന്ന് പറയുമ്പോള്‍ നേരത്തെ തന്നെ പദാര്‍ത്ഥങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നാണല്ലോ അര്‍ത്ഥം. ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ്. പ്രപഞ്ചോല്‍പത്തി എന്ന് പറയുന്നത് ശൂന്യതയില്‍ നിന്ന് പ്രപഞ്ചം ഉണ്ടായി എന്നതല്ല. മറിച്ച് ഇവിടെ ഉണ്ടായിരുന്ന പദാര്‍ത്ഥത്തിന്റെ സ്വഭാവം ഇന്നത്തെ രീതിയിലേക്ക് മാറി എന്ന് മാത്രമേ അര്‍ത്ഥമുള്ളൂ. ശൂന്യതയില്‍ നിന്ന് പ്രപഞ്ചം ഉണ്ടാവുകയല്ല പ്രപഞ്ചത്തിന്റെ രൂപം ഇന്നത്തെ നിലയിലേക്ക് മാറുകയാണ് ഉണ്ടായത്. ഈ മാറ്റത്തിനെയാണ് നാം പ്രപഞ്ചോല്‍പത്തി എന്ന് പറയുന്നത്. ഈ സിദ്ധാന്തം മാര്‍ക്‌സിസം പ്രപഞ്ചോല്‍പത്തിയുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച കാഴ്‌ചപ്പാടുകളെ ശരിവെക്കുകയാണ് ചെയ്യുന്നത്. മാര്‍ക്‌സിസത്തിന്റെ നിലപാട് പ്രപഞ്ചത്തില്‍ പദാര്‍ത്ഥങ്ങള്‍ അനാധികാലം തൊട്ടേ നിലനില്‍ക്കുന്നതാണെന്നും അവയുടെ സ്വഭാവം നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ്. കുറേക്കാലം കഴിയുമ്പോള്‍ ഇന്നത്തെ പ്രപഞ്ചവും അതേപോലെ നില്‍ക്കില്ല. അതിന്റെ രൂപവും മാറും. ഭൂമിയും സൗരയൂഥവുമെല്ലാം നശിക്കും. ഈ പദാര്‍ത്ഥങ്ങള്‍ മറ്റൊരു രൂപം പ്രാപിക്കും. ഇങ്ങനെ പദാര്‍ത്ഥങ്ങളുടെ രൂപമാറ്റമാണ് നിരന്തരമായി ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. അല്ലാതെ ശൂന്യതയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാവുകയോ ആരെങ്കിലും സൃഷ്‌ടിക്കുകയോ ചെയ്യുന്നതല്ല. പാദാര്‍ത്ഥം ഇവിടെ തന്നെ നിലനില്‍ക്കുന്നതും അതിന് രൂപമാറ്റം സംഭവിക്കുകയുമാണ് ചെയ്യുന്നത്. പ്രപഞ്ചം എപ്പോള്‍ ഉണ്ടായി എന്ന ചോദ്യത്തിന് അത് ഇന്നത്തെ രൂപത്തില്‍ എങ്ങനെ എത്തി എന്ന അര്‍ത്ഥം മാത്രമേയുള്ളൂ. അല്ലാതെ പ്രപഞ്ചം ഉണ്ടാക്കിയതാര് എന്ന് ചോദ്യം അപ്രസക്തമാണ്. സ്ഥിരമായി ഉള്ളത് എപ്പോള്‍ ഉണ്ടായി എന്നത് പറയാനാവില്ലല്ലോ.
ഹിഗ്‌സ് ബോസണ്‍ന്റെ കണ്ടുപിടുത്തവും മാര്‍ക്‌സിസവും
അടുത്ത കാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ഹിഗ്‌സ് ബോസണെ കുറിച്ചുള്ളത്. വസ്‌തുക്കള്‍ക്ക് പിണ്ഡം ഉണ്ടാകുന്നതിന് കാരണം തേടിയുള്ള അന്വേഷണമാണ് ഹിഗ്‌സ് ബോസണ്‍ അഥവാ ദൈവകണത്തിന്റെ കണ്ടെത്തലിലേക്ക് എത്തിച്ചേരുന്നത്. എന്താണ് പിണ്ഡം? ഒരു വസ്‌തുവില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പിണ്ഡം നിര്‍ണ്ണയിക്കപ്പെടുന്നത്. എന്നാല്‍, ഭാരം എന്നത് ആ വസ്‌തുവിനെ ആകര്‍ഷണത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ബലമാണ്. ചന്ദ്രന് ഭൂമിയെ അപേക്ഷിച്ച് ആറിലൊന്നാണ് ആകര്‍ഷണം എന്നതിനാല്‍ ഭൂമിയിലുള്ള വസ്‌തുവിനേക്കാള്‍ ആറിലൊന്നായിരിക്കും ചന്ദ്രനില്‍ വസ്‌തുവിന്റെ ഭാരം. ഹിഗ്‌സ് ബോസണ്‍ എന്ന കണത്തിന്റെ ചിതറലില്‍ നിന്നാണ് പിണ്ഡം ഉണ്ടാകുന്നത് എന്ന് ശാസ്‌ത്രലോകം കണ്ടെത്തുകയാണ് പുതുതായി ചെയ്‌തത്. ഹിഗ്‌സ് ബോസണെ ദൈവകണം എന്ന് പറയാറുണ്ടെങ്കിലും അതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല. ദൈവകണം എന്ന പേരുകേട്ട് ദൈവത്തിന്റെ സൃഷ്‌ടി എന്ന നിലയില്‍ കരുതി എന്നത് മാത്രമാണ് ഇതിന് ദൈവവുമായുള്ള ബന്ധം. ഭൗതിക വസ്‌തുവാണ് അടിസ്ഥാനം എന്ന ധാരണയെ കൂടുതല്‍ ഉറപ്പിക്കുക മാത്രമാണ് ഈ കണ്ടെത്തലിലൂടെ ഉണ്ടായിട്ടുള്ളത്. വസ്‌തുക്കളുടേയും ഊര്‍ജ്ജത്തിന്റേയും അടിസ്ഥാനമായി 18 മൂലകണങ്ങള്‍ ഉണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ആറ്റത്തിന്റെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണുമെല്ലാം നിര്‍മ്മിക്കപ്പെടുന്നത് ഇത്തരത്തിലുള്ള വിവിധ ഘടകങ്ങള്‍ കൊണ്ടാണ്. അതില്‍ ആറുതരം കോര്‍ക്കുകളും ആറുതരം ലെപ്‌ടോണുകളും പെടും. പ്രകാശത്തിന്റെ അടിസ്ഥാന കണമായി കരുതുന്ന ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. അവ കണികാ സ്വഭാവത്തിലാണുള്ളത്. ചിലപ്പോള്‍ അവ തരംഗത്തിന്റെ സ്വഭാവവും കാണിക്കും. എന്നാല്‍ ലെപ്‌ടോണുകള്‍ക്കും കോര്‍ക്കുകള്‍ക്കും പിണ്ഡമുണ്ട്. ഇത് എങ്ങനെ ഉണ്ടായി എന്ന് വിശദീകരിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഇത് വിശദീകരിക്കപ്പെടുകയാണ് ഹിഗ്‌സ് ബോസണ്‍ന്റെ കണ്ടുപിടിത്തത്തിലൂടെ ഉണ്ടാകുന്നത്. ഇത് മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുകയല്ല ഭൗതികവാദപരമായ കാഴ്‌ചപ്പാടിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
എന്താണ് കേവലവാദം?
എല്ലാം മാറ്റത്തിനു വിധേയമാണ്. മാറ്റം മാത്രമാണ് മാറാത്തത് എന്ന് വൈരുദ്ധ്യവാദികള്‍ കാണുമ്പോള്‍ ഒന്നും മാറ്റത്തിന് വിധേയമല്ലെന്ന അടിസ്ഥാന നിലപാടില്‍ കേവലവാദം ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിലനില്‍ക്കുന്ന ലോകത്തിന്റെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു.
|
വൈരുദ്ധ്യവാദത്തിന് നേര്‍വിപരീതമായ സമീപനത്തെയാണ് കേവലവാദം എന്ന് വിളിക്കുന്നത്. എല്ലാറ്റിനും പരസ്‌പര ബന്ധമുണ്ടെന്നും അത് മാറ്റത്തിനു വിധേയമാണെന്നും കേവലവാദികള്‍ അംഗീകരിക്കുന്നില്ല. ഓരോന്നിനെയും അതായിത്തന്നെ കാണുന്ന സമീപനമാണ് ഇത്. ഓരോ വസ്‌തുക്കള്‍ക്കും പ്രതിഭാസത്തിനകത്തും നടക്കുന്ന സംഘര്‍ഷങ്ങളെ ഈ ചിന്താരീതി കാണുന്നില്ല. ഈ രണ്ട് വാദങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ നേരത്തെ പറഞ്ഞ കര്‍ഷകരുടെ ആത്മഹത്യയുടെ ഉദാഹരണം തന്നെ നോക്കിയാല്‍ മതി. കര്‍ഷക ആത്മഹത്യയെക്കുറിച്ച് വൈരുദ്ധ്യവാദത്തിന്റെ അടിസ്ഥാനത്തില്‍ കാണുന്നവരാണ് വിശകലനം ചെയ്യുന്നതെങ്കില്‍ ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും അതിന് കാരണമായിത്തീരുന്ന നയങ്ങളിലേക്കും അത് എത്തിച്ചേരും. നയങ്ങളില്‍ മാറ്റം വരുത്തി ഈ പ്രശ്‌നം പരിഹരിക്കുക എന്ന ശാസ്‌ത്രീയമായ സമീപനത്തിലായിരിക്കും അത് എത്തിച്ചേരുക. ഇതേ കാര്യം കേവലവാദപരമായ സമീപനമെടുക്കുന്ന ഒരാള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ കര്‍ഷക ആത്മഹത്യയ്‌ക്ക് കാരണമായിത്തീരുന്ന നയങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുകയില്ല. അഥവാ, പാരസ്‌പരിക ബന്ധത്തില്‍ ആ പ്രശ്‌നങ്ങളെ കാണുകയുമില്ല. നിരന്തരമായ മാറ്റത്തേയും പരസ്‌പര ബന്ധത്തേയുമാണ് വൈരുദ്ധ്യവാദം മുന്നോട്ടുവയ്‌ക്കുന്നത്. പരസ്‌പര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണാതിരിക്കുകയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന് കരുതുന്നില്ല എന്നതിനാലും കേവലവാദം സാമൂഹ്യ വളര്‍ച്ചയെത്തന്നെ തടസ്സപ്പെടുത്തുന്ന ഒന്നായിത്തീരുന്നു. പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങളെ കണ്ടെത്തി പരിഹരിക്കുന്നതിന് ഈ കാഴ്‌ചപ്പാട് തടസ്സമായിത്തീരുന്നു. മാറ്റത്തെ അംഗീകരിക്കുന്നില്ല എന്നതിനാല്‍ നിലനില്‍ക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു. എല്ലാം മാറ്റത്തിനു വിധേയമാണ്. മാറ്റം മാത്രമാണ് മാറാത്തത് എന്ന് വൈരുദ്ധ്യവാദികള്‍ കാണുമ്പോള്‍ ഒന്നും മാറ്റത്തിന് വിധേയമല്ലെന്ന അടിസ്ഥാന നിലപാടില്‍ കേവലവാദം ഉറച്ചുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും നിലനില്‍ക്കുന്ന ലോകത്തിന്റെ സംരക്ഷകരായും കേവലവാദികള്‍ മാറുന്നു. പാരസ്‌പരിക ബന്ധത്തെ മനസ്സിലാക്കി സമഗ്രതയില്‍ കാര്യങ്ങളെ കാണുന്നില്ല എന്ന ദൗര്‍ബല്യമാണ് ഉത്തരാധുനിക സിദ്ധാന്തങ്ങളിലും തെളിഞ്ഞുനില്‍ക്കുന്നത്.
ചലനം: ദ്രവ്യത്തിന്റെ സ്ഥായിയായ സ്വഭാവം
ദ്രവ്യത്തിന്റെ കൂടെത്തന്നെയുള്ള സ്വഭാവമാണ് ചലനം. ഏതു പദാര്‍ത്ഥവും ചലിക്കും. ദ്രവ്യത്തിന്റെ ഏതു രൂപമായാലും ഈ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചലനത്തെ ദ്രവ്യത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ പറ്റുന്നതല്ല. ചലിക്കുക എന്നുള്ളത് ദ്രവ്യത്തിന്റെ അഥവാ പദാര്‍ത്ഥത്തിന്റെ സ്ഥിരമായ സ്വഭാവമാണ്. ഖരപദാര്‍ത്ഥമായാലും അതിലെ ആറ്റങ്ങള്‍ക്ക് കമ്പന ചലനമുണ്ട് എന്നത് നമുക്കറിയാം. ചലനം അഥവാ മാറ്റം ജീവജാലങ്ങളിലും ഉണ്ടാകാറുണ്ട്. ഉദാഹരണമായി, ചില കീടനാശിനികള്‍ ആദ്യകാലഘട്ടങ്ങളില്‍ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കുമ്പോള്‍ അവ നശിച്ചുപോകുമായിരുന്നു. എന്നാല്‍ അതേ കീടനാശിനി പിന്നീട് ഇത്തരം കീടങ്ങളുടെ മുകളില്‍ പ്രയോഗിക്കുമ്പോള്‍ അവ നശിക്കാത്ത നില ഉണ്ടാകാറുണ്ട്. ഇത് ജീവജാലങ്ങള്‍ പരിസ്ഥിതിയില്‍ നിന്ന് ഉണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് ഈ സ്ഥിതി വിശേഷം ഉണ്ടാകുന്നത്. ലോകത്തിന്റെ മൊത്തം ചിത്രം പരിശോധിച്ചാല്‍ പഴയകാലം അതേ പോലെ തുടരുകയല്ല, ചെയ്യുന്നത്. എല്ലാം മാറ്റത്തിന് വിധേയമാവുകയാണ്. ഇങ്ങനെ ഭൗതിക വസ്‌തുക്കള്‍ അടിസ്ഥാനമായിത്തീരുകയും അവയുടെ സ്വഭാവമായി ചലനം നടക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് മാറ്റങ്ങള്‍ക്ക് മാത്രമാണ് മാറ്റമുണ്ടാകാത്തത് എന്ന് പറയുന്നത്. അത് ശാസ്‌ത്രീയമായ യാഥാര്‍ത്ഥ്യമാണ്. `ചലനം ചലനം സര്‍വ്വത്ര' എന്ന് പറയുന്നത്.
പഴയ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
No comments:
Post a Comment