മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ: ഭാഗം 4
മാറ്റത്തെ സംബന്ധിച്ചുള്ള മൂന്ന് ചോദ്യങ്ങൾക്ക് മാര്‍ക്സിസം എത്തിച്ചേര്‍ന്ന മൂന്ന് നിഗമനങ്ങളിലേക്കാണ് കഴിഞ്ഞ ഭാഗത്തിൽ വിശദീകരിച്ചത്. എന്തുകൊണ്ടാണ് മാറ്റങ്ങൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിന് വൈരുദ്ധ്യങ്ങളുടെ ഐക്യത്തിന്റേയും സമരത്തിന്റേയും ഫലമായാണ് എന്ന കാര്യത്തില്‍ നാം എത്തിച്ചേര്‍ന്നു. രണ്ടാമതായി മാറ്റത്തിന്റെ കാരണമെന്താണ് എന്ന ചോദ്യത്തിന് എണ്ണത്തിലുണ്ടാകുന്ന മാറ്റം, ഗുണത്തിലുണ്ടാകുന്ന മാറ്റം എന്നതാണ് അതിന് കാരണമെന്നും മനസ്സിലാക്കുകയുണ്ടായി. മൂന്നാമതായി വന്ന ചോദ്യമായ ഏതു ദിശയിലാണ് ഈ മാറ്റങ്ങൾ സംഭവിക്കുന്നത് എന്നതിന് നിഷേധത്തിന്റെ നിഷേധം എന്ന രീതിയിലാണെന്നും മനസിലാക്കുകയുണ്ടായി.
വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അവസാന ഭാഗത്തിലേക്കാണ് അടുത്തതായി നാം എത്തിച്ചേരുന്നത്. ഇതിനുശേഷം മാര്‍ക്സിയൻ ദര്‍ശനത്തിന്റെ ഭാഗമായ ചരിത്രപരമായ ഭൗതികവാദത്തിലേക്ക് നാം പ്രവേശിക്കും. വൈരുദ്ധ്യാത്മക ഭൗതികവാദം ചരിത്രത്തില്‍ പ്രയോഗിക്കുമ്പോഴാണ് ചരിത്രപരമായ ഭൗതികവാദം രൂപപ്പെടുന്നത്. ഈ ഭാഗത്തിൽ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത്.
- ജ്ഞാനസിദ്ധാന്തം
- സിദ്ധാന്തവും പ്രയോഗവും
അറിവ് രൂപപ്പെടുന്നത് എങ്ങനെയെന്നും അറിവും പ്രയോഗവും തമ്മിലുള്ള പരസ്പര ബന്ധത്തേയും കുറിച്ചുമാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്.
4.1 അറിവ് ലഭിക്കുന്നതെങ്ങനെ?
അറിവുകൾ ആവട്ടെ നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. അവയ്ക്കും നിരന്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നലെ കണ്ടുപിടിച്ച കാര്യങ്ങൾ ഇന്ന് തിരുത്തപ്പെടുന്നുണ്ട്. ഇന്ന് കണ്ടെത്തിയ കാര്യങ്ങൾ നാളെ കൂടുതല്‍ നവീകരിക്കപ്പെട്ടു എന്നും വരാം. ഇങ്ങനെ അറിവുകളുടെ രംഗത്തും മറ്റെല്ലാ മേഖലയും എന്ന പോലെ നിരന്തരമാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്.
|
മനുഷ്യന് അറിവ് ലഭിക്കുന്നത് എങ്ങനെയാണ്? ചുറ്റുമുള്ള ലോകത്ത് നിന്നാണ് അറിവ് ഉണ്ടാകുന്നത്. ഉദാഹരണമായി, കേരളത്തില്‍ ജനിച്ച ഒരു കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നു എന്ന് കരുതുക. ആ കുട്ടി സ്വാഭാവികമായും സംസാരിക്കുന്ന ഭാഷ ഇംഗ്ലീഷ് ആയിരിക്കും. മാത്രമല്ല, അമേരിക്കൻ സമൂഹത്തിലെ അറിവുകളും ആചാരങ്ങളുമായിരിക്കും ആ കുട്ടി സ്വായത്തമാക്കുക.
ആ കുട്ടിയെ കേരളത്തില്‍ തന്നെയാണ് വളര്‍ത്തിയത് എങ്കില്‍ ആ കുട്ടി സംസാരിക്കുന്ന ഭാഷ മലയാളമായിരിക്കും. മാത്രമല്ല, അറിവുകളും ശീലങ്ങളും ആചാരങ്ങളുമെല്ലാം ഇവിടുത്തേതായിരിക്കും. ഇത് കാണിക്കുന്നത് ഭാഷയോടൊപ്പം തന്നെ അറിവുകൾ കുട്ടിക്ക് ലഭിക്കുന്നത് ഏത് സമൂഹത്തിലാണോ കുട്ടി വളരുന്നത് ആ സമൂഹത്തിന്റേതായിരിക്കും.
ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്താണ്. നാം അറിവ് നേടുന്നത് നമുക്ക് ചുറ്റുമുളള നാമടക്കമുള്ള വസ്തുനിഷ്ഠ പ്രപഞ്ചത്തില്‍ നിന്നാണ്. ഇങ്ങനെ ചുറ്റുപാടുമുള്ള ലോകവും ആ ലോകത്ത് നിലനില്‍ക്കുന്ന അറിവുകളും മനുഷ്യന്റെ മനസില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെയാണ് അറിവ് എന്ന് പറയുന്നത്.
ചുറ്റുപാടുമുള്ള ലോകം മനുഷ്യനില്‍ പ്രവര്‍ത്തിക്കുകയും അവനില്‍ വിവിധങ്ങളായ ആശയങ്ങളും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും എല്ലാം ജനിപ്പിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള വസ്തുക്കളുമായി നിരന്തരമുള്ള ഇടപെടലില്‍ നിന്നാണ് അറിവ് ഉണ്ടാകുന്നത് എന്നര്‍ത്ഥം.
അറിവുകൾ ആവട്ടെ നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. അവയ്ക്കും നിരന്തരം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നലെ കണ്ടുപിടിച്ച കാര്യങ്ങൾ ഇന്ന് തിരുത്തപ്പെടുന്നുണ്ട്. ഇന്ന് കണ്ടെത്തിയ കാര്യങ്ങൾ നാളെ കൂടുതല്‍ നവീകരിക്കപ്പെട്ടു എന്നും വരാം. ഇങ്ങനെ അറിവുകളുടെ രംഗത്തും മറ്റെല്ലാ മേഖലയും എന്ന പോലെ നിരന്തരമാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്.
ഭൗതികമായ വസ്തുക്കളുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മനുഷ്യനില്‍ ചിന്തയും ബോധവും എല്ലാം രൂപപ്പെടുന്നത് എന്ന് ആധുനിക ശാസ്ത്രത്തിന്റെ വികാസം അടിവരയിടുന്നു. ചില മാനസിക പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ തലച്ചോറിന്റെ ചില ഭാഗങ്ങൾ സ്പന്ദിക്കപ്പെടുന്നതായി സ്കാനറുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
തലച്ചോറിന്റെ ചില ഭാഗങ്ങളില്‍ തകരാറ് സംഭവിക്കുമ്പോൾ മനുഷ്യന്റെ ചില മാനസിക പ്രക്രിയകൾക്ക് തകരാറ് സംഭവിക്കുന്നത് കാണാമല്ലോ. ചില അപകടങ്ങളില്‍പെട്ട് തലച്ചോറിന് ക്ഷതമേല്‍ക്കുമ്പോൾ ചില മാനസിക പ്രവര്‍ത്തനങ്ങൾ തകരാറിലാകുന്നു. തലച്ചോറെന്ന ഭൗതിക ഘടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് മാനസിക വ്യാപാരങ്ങൾ നിലനില്‍ക്കുന്നത്. ഭൗതിക ഘടകങ്ങൾ തന്നെയാണ് മാനസികമായ രീതികളുടെ ആവിര്‍ഭാവത്തിന് അടിസ്ഥാനമെന്ന് ഈ വസ്തുതകളെല്ലാം അടിവരയിടുന്നു.
4.2 ബോധത്തിന് ഭൗതിക വസ്തുക്കൾക്ക് മേല്‍ മാറ്റം വരുത്താനാകും
കഴിഞ്ഞ പോസ്റ്റില്‍ ബോധത്തിന്റെ അഥവാ ചിന്തയുടെ അടിസ്ഥാനം ഭൗതിക വസ്തുക്കളാണ് എന്ന് ഒന്നുകൂടി വ്യക്തമാക്കിയല്ലോ. എന്നാല്‍ ഭൗതിക വസ്തുക്കളില്‍ നിന്ന് ചിന്ത രൂപപ്പെട്ട് കഴിഞ്ഞാല്‍ അവയ്ക്ക് ഭൗതിക വസ്തുക്കൾക്ക് മേല്‍ സ്വാധീനം ചെലുത്താനും അവയെ മാറ്റാനും കഴിയും എന്ന കാര്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്? ഉദാഹരണമായി ഹൃദയരോഗിയായ ഒരാൾ ഉണ്ടെന്ന് കരുതുക. വളരെ സങ്കടകരമായ ഒരു വാര്‍ത്ത കേൾക്കുമ്പോൾ ചിലപ്പോൾ അയാളുടെ ഹൃദ്രോഗം മൂര്‍ച്ഛിച്ചു വരുന്നതായി കാണാം. വളരെ വിഷമം തോന്നിക്കുന്ന ഒരു വാര്‍ത്ത കേൾക്കുമ്പോൾ ശരീരമാസകലം തളര്‍ന്ന് അബോധാവസ്ഥയിലേക്ക് മനുഷ്യര്‍ എത്തിച്ചേരുന്ന അനുഭവവും നാം കണ്ടിട്ടുള്ളതാണ്. മേല്‍പറഞ്ഞ ഉദാഹരണങ്ങളില്‍ ഹൃദയമെന്ന ഭൗതിക വസ്തുവിനേയോ ശരീരമെന്ന ഭൗതിക വസ്തുവിനേയോ ഏതെങ്കിലും ഒരു ഭൗതിക വസ്തുകൊണ്ട് ആരും പ്രഹരിച്ചിട്ടില്ല. ഇവിടെ ദുഃഖകരമായ വാര്‍ത്ത എന്ന ഒരു ആശയമാണ് ഹൃദയത്തേയും ശരീരത്തേയും തളര്‍ത്തിയത്. ഭൗതിക വസ്തുവിന് മേല്‍ ആശയം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ ഭാഗമാണിത്. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നതിന് ജനങ്ങളില്‍ നാം ആശയപ്രചരണം നടത്താറുണ്ട്. ഇത്തരം ആശയപ്രചരണത്തിലൂടെ ജനങ്ങളെ പ്രവര്‍ത്തനത്തിന് സജ്ജരാക്കാനും സമൂഹത്തിലാകമാനം മാറ്റം വരുത്തുന്നതിനുള്ള ഇടപെടലിന് സജ്ജമാക്കാനുമാകും. മനുഷ്യനെ പ്രവര്‍ത്തനസജ്ജമാക്കാൻ ആശയത്തിന് കഴിയും എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. അതായത് ആശയം ഭൗതിക വസ്തുക്കളില്‍ സ്വാധീനം ചെലുത്തുന്നു എന്നര്‍ത്ഥം. ചില ദര്‍ശനങ്ങളും ചിന്തകളും സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കും. ചിലത് മുന്നോട്ട് പോക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ചിന്തകൾക്ക് ഭൗതിക ലോകത്തെ സ്വാധീനിക്കാനാകും എന്നതിന്റെ ഏറ്റവും പ്രകടമായ തെളിവുകളാണിത്.
അപ്പോൾ ആശയമാണോ ഭൗതികവസ്തുവാണോ പ്രധാനമെന്ന ചോദ്യത്തിന് നാം എങ്ങനെ മറുപടി പറയും? ഇവിടെ മനസിലാക്കേണ്ടത് ഭൗതിക വസ്തുക്കളില്‍ നിന്നാണ് ആശയവും ചിന്തയും രൂപപ്പെടുന്നത്. തലച്ചോറെന്ന ഭൗതികവസ്തു ഇല്ലെങ്കില്‍ ചിന്ത ഇല്ലല്ലോ? അതുകൊണ്ട് അടിസ്ഥാനം ഭൗതിക വസ്തു തന്നെ. എന്നാല്‍ ഭൗതിക വസ്തുക്കളില്‍ നിന്ന് (തലച്ചോറില്‍ നിന്ന്) ചിന്തകൾ രൂപപ്പെട്ട് കഴിഞ്ഞാല്‍ അവയ്ക്ക് ഭൗതിക വസ്തുവിനെ മാറ്റിമറിക്കുന്ന തരത്തില്‍ ഇടപെടാനും കഴിയും എന്ന യാഥാര്‍ത്ഥ്യവും നാം മറക്കരുത്.
4.3 പുതിയ അറിവുകൾ എങ്ങനെ ഉണ്ടാകുന്നു
സമൂഹത്തില്‍ ഓരോ കാലഘട്ടത്തിലും പുതിയ അറിവുകൾ രൂപപ്പെട്ട് വരും. രൂപപ്പെടുന്ന അറിവുകളെ മനുഷ്യൻ തന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് കൂടുതല്‍ വികസിപ്പിക്കാൻ ശ്രമിക്കും. അങ്ങനെ വീണ്ടും അറിവുകൾ നവീകരിക്കുകയും തിരുത്തപ്പെടുകയും ചെയ്യും. റേഡിയോ കണ്ടുപിടിച്ചശേഷം ടെലിവിഷനിലേക്ക് മനുഷ്യൻ എത്തിച്ചേര്‍ന്നു. പിന്നീട് കമ്പ്യൂട്ടറിന്റേയും ഇന്റര്‍നെറ്റിന്റേയും മൊബൈല്‍ ഫോണുകളുടേയും ലോകത്തേയ്ക്കും മനുഷ്യര്‍ വളര്‍ന്നു കഴിഞ്ഞു. അല്‍പജ്ഞാനത്തില്‍ നിന്ന് കൂടുതല്‍ ജ്ഞാനത്തിലേക്ക് എന്ന തരത്തില്‍ നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് മനുഷ്യന്റെ അറിവുകൾ. അറിവ് എന്നത് നിശ്ചലമായി നില്‍ക്കുന്ന ഒന്നല്ല. മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ഇടപെടലിന്റെ ഭാഗമായി വികസിച്ചു വരുന്നത് കൂടിയാണ്.
പുതിയ അറിവ് എങ്ങനെ ഉണ്ടാകുന്നു? തന്നെയും തന്റെ ചുറ്റുപാടുകളേയും നിരീക്ഷിക്കുന്നതിലൂടെയാണ് മനുഷ്യൻ പുതിയ അറിവുകളിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ തന്റെ ചുറ്റുപാടില്‍ നിന്നും അതുവരെ മനുഷ്യസമൂഹം ആര്‍ജ്ജിച്ച അറിവുകൾ മനുഷ്യൻ സ്വാംശീകരിക്കുന്നു. ആ അറിവുകൾ വീണ്ടും പിന്നീട് വരുന്ന ആളോ അവരുടെ കൂട്ടായ്മയോ സ്വാംശീകരിച്ച് തങ്ങളുടെ അറിവുകൾ കൂടി ചേര്‍ത്ത് നവീകരിച്ച് സമൂഹത്തിന് നല്‍കുന്നു. ഇങ്ങനെ സമൂഹവും വ്യക്തികളും (കൂട്ടായ്മയും) തമ്മിലുള്ള പരസ്പര ബന്ധത്തില്‍ നിന്നാണ് അറിവുകൾ രൂപപ്പെട്ട് വരുന്നത്.
നാം എന്റേത് എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന് ഒരു സമൂഹം ആര്‍ജ്ജിച്ച അറിവുകൾ അടിസ്ഥാനമായി തീരുന്നുണ്ട്. മാര്‍ക്സ് തന്റെ സിദ്ധാന്തം രൂപീകരിക്കുമ്പോൾ അതിന് മുമ്പുണ്ടായിട്ടുള്ള നിരവധി അറിവുകളെ സ്വാംശീകരിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഹെഗലില്‍ നിന്നാണ് വൈരുദ്ധ്യാത്മകത മാര്‍ക്സ് സ്വാംശീകരിച്ചത്. ഫെയര്‍ബാഗിനെ പോലെയുള്ള ഭൗതികവാദികളില്‍നിന്ന് ഭൗതികവാദവും സ്വീകരിക്കുന്നു. അക്കാലത്ത് നിലനിന്ന ഈ രണ്ട് അറിവുകളേയും സ്വാംശീകരിച്ചുകൊണ്ടാണ് മാര്‍ക്സ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനത്തിലേക്ക് എത്തിച്ചേരുന്നത്.
|
നേരത്തെ പറഞ്ഞ ഉദാഹരണം കണക്കിലെടുത്താല്‍ റേഡിയോവിന്റെ എല്ലാ ഭാഗങ്ങളും കണ്ടുപിടിച്ചത് മാര്‍ക്കോണിയല്ല. അതിന് മുമ്പ് തനിക്ക് ലഭിച്ച അറിവുകളെ കൂടി ഉപയോഗപ്പെടുത്തി പുതിയ ഒരു ഉപകരണം വികസിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെ അത് റേഡിയോ എന്ന പേരില്‍ സമൂഹത്തിന് സമര്‍പ്പിക്കുന്നു. പിന്നീട് വരുന്ന ജോണ്‍ ബേര്‍ഡിനെ പോലെയുള്ളവര്‍ റേഡിയോവിനെ കുറിച്ചുള്ള അറിവ് സമൂഹത്തില്‍ നിന്ന് സ്വാംശീകരിച്ച് ടെലിവിഷൻ എന്ന കൂടുതല്‍ ഉയര്‍ന്ന ഉപകരണമാക്കി സമൂഹത്തിന് നല്‍കുന്നു. ഇങ്ങനെ ഓരോ മനുഷ്യനും അവന്റെ കൂട്ടായ്മയും കണ്ടുപിടിച്ച കാര്യങ്ങൾ അതിന് മുമ്പുള്ള മനുഷ്യര്‍ കണ്ടുപിടിച്ച അറിവുകൾ കൂടി ഉൾക്കൊള്ളുന്നതാണ്. അങ്ങനെ മനുഷ്യന്റെ അറിവുകൾ എന്നത് ഒരു സമൂഹ്യ പ്രക്രിയ എന്ന നിലയില്‍ കൂടിയാണ് വികസിക്കുന്നത്.
നാം എന്റേത് എന്ന് പറഞ്ഞ് അവതരിപ്പിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിന് ഒരു സമൂഹം ആര്‍ജ്ജിച്ച അറിവുകൾ അടിസ്ഥാനമായി തീരുന്നുണ്ട്. മാര്‍ക്സ് തന്റെ സിദ്ധാന്തം രൂപീകരിക്കുമ്പോൾ അതിന് മുമ്പുണ്ടായിട്ടുള്ള നിരവധി അറിവുകളെ സ്വാംശീകരിച്ച് ഉപയോഗിച്ചിട്ടുണ്ട്. ഹെഗലില്‍ നിന്നാണ് വൈരുദ്ധ്യാത്മകത മാര്‍ക്സ് സ്വാംശീകരിച്ചത്. ഫെയര്‍ബാഗിനെ പോലെയുള്ള ഭൗതികവാദികളില്‍നിന്ന് ഭൗതികവാദവും സ്വീകരിക്കുന്നു. അക്കാലത്ത് നിലനിന്ന ഈ രണ്ട് അറിവുകളേയും സ്വാംശീകരിച്ചുകൊണ്ടാണ് മാര്‍ക്സ് വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനത്തിലേക്ക് എത്തിച്ചേരുന്നത്.
പരസ്പര ബന്ധങ്ങളിലൂടെയും സാമൂഹ്യമായ ഇടപെടലിലൂടെയും പുതിയ അറിവുകൾ രൂപപ്പെടുത്തുന്ന രീതികൾ ഇന്ന് കൂടുതല്‍ വികസിച്ചു വരുന്നതായാണ് കാണാനാകുന്നത്. മുമ്പ് പരീക്ഷണങ്ങൾ ഒറ്റപ്പെട്ട വ്യക്തികൾ നടത്തുന്നതായിരുന്നുവെങ്കില്‍ ഇന്ന് അത് നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന പ്രക്രിയയായി മാറിയിട്ടുണ്ട്. അറിവിന്റെ സാമൂഹ്യവല്‍ക്കരണത്തിലൂടെയും അതിന്റെ ഭാഗമായുള്ള അന്വേഷണങ്ങളിലൂടെയുമാണ് അറിവുകൾ രൂപപ്പെടുന്നത് എന്ന നില ഇന്ന് കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്. ശാസ്ത്രത്തിന്റെ വികാസം ഇക്കാര്യത്തിലുള്ള മാര്‍ക്സിന്റെ കാഴ്ചപ്പാടുക കൂടുതല്‍ ശരിവയ്ക്കുന്നു.
4.4 സിദ്ധാന്തവും പ്രയോഗവും
നമ്മുടെ അറിവുകൾ ശരിയാണോ എന്ന് എങ്ങനെയാണ് മനസിലാവുക. അത് പ്രയോഗത്തിലൂടെയാണ് നമുക്ക് മനസിലാക്കാനാവുക. അറിവ് പ്രയോഗിക്കുമ്പോൾ വരുന്ന പോരായ്മകൾ നമുക്ക് കണ്ടെത്താനാകും. ആ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അറിവിനെ വീണ്ടും നവീകരിച്ച് പ്രയോഗിക്കുകയാണ് ചെയ്യുന്നത്. അതില്‍ എന്തെങ്കിലും പോരായ്മ കണ്ടാല്‍ കാഴ്ചപ്പാടിനെ വീണ്ടും നവീകരിക്കേണ്ടി വരുന്നു. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പാരസ്പരിക ബന്ധത്തിലൂടെയാണ് അറിവ് വികസിക്കുന്നത്.
ഉദാഹരണമായി, മുമ്പ് ഇന്ത്യ റോക്കറ്റ് വിക്ഷേപിക്കാറുണ്ടായിരുന്നു. എന്നാല്‍ അത് വിക്ഷേപിച്ച ഉടനെ കടലില്‍ പോയി വീഴുന്ന സ്ഥിതയാണ് മുമ്പ് ഉണ്ടാവാറ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അറിവുകളെ പ്രയോഗത്തില്‍ തിരുത്തുന്നു. അതിനുശേഷം ലഭിക്കുന്ന അറിവ് വീണ്ടും പ്രയോഗിക്കുന്നു. അതിലൂടെ റോക്കറ്റ് കുറേക്കൂടി മുന്നോട്ട് പോയി തകരുന്ന സ്ഥിതി ഉണ്ടായി. ഈ പ്രയോഗത്തില്‍ നിന്നും സിദ്ധാന്തത്തെ വീണ്ടും തിരുത്തുന്നു. അത്തരം രീതികളിലൂടെ റോക്കറ്റുകളെ ശൂന്യാകാശത്തിലേക്ക് അയയ്‌ക്കാൻ പറ്റുന്ന ശേഷിയിലേക്ക് നാം എത്തിച്ചേര്‍ന്നു. ഇന്ന് ചൊവ്വയിലേക്ക് വരെ പോകുന്ന സ്ഥിതി സിദ്ധാന്തങ്ങളുടേയും പ്രയോഗത്തിന്റേയും അടിസ്ഥാനത്തില്‍ വികസിച്ചതാണ്.
ബഹിരാകാശ രംഗത്ത് ഉൾപ്പെടെയുള്ള എല്ലാ കണ്ടുപിടുത്തങ്ങളുടെ കാര്യത്തിലും ഇത്തരമൊരു രീതി കാണാം. സിദ്ധാന്തം പ്രയോഗിച്ച് അതില്‍ നിന്ന് അനുഭവങ്ങൾ സ്വാംശീകരിച്ച് സിദ്ധാന്തത്തെ നവീകരിച്ച് വീണ്ടും പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ് മനുഷ്യന്റെ കാഴ്ചപ്പാടുകൾ വികസിക്കുന്നത്. അറിവ് ശരിയാണോ എന്നത് പ്രയോഗത്തിലൂടെയാണ് വ്യക്തമാക്കപ്പെടുന്നത്. ഇങ്ങനെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പാരസ്പരിക ബന്ധം മാര്‍ക്സിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചപ്പാടുകളില്‍ ഒന്നാണ്.
മാര്‍ക്സിസത്തിന്റെ സവിശേഷതയെ സംബന്ധിച്ച് മാര്‍ക്സ് പറഞ്ഞ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്: "ലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ള സൈദ്ധാന്തികന്മാര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിനെ മാറ്റി മറിക്കുകയാണ് പ്രധാനം". ഇങ്ങനെ സിദ്ധാന്തത്തെ കേവലമായി കാണുകയല്ല, അവയെ പ്രയോഗത്തിലുള്ള വഴികാട്ടിയായിക്കൂടിയാണ് മാര്‍ക്സിസം കാണുന്നത്.
4.5 അറിവ് പ്രയോഗിക്കേണ്ടത് സ്ഥലകാലം നോക്കി
ഇന്ത്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പാര്‍ടിയാണ് സി.പി.ഐ (എം). എന്നാല്‍ നേരിട്ട് സോഷ്യലിസ്റ്റ് വിപ്ലവം നടത്താനല്ല പാര്‍ടിയുടെ പരിപാടി നിര്‍ദ്ദേശിക്കുന്നത്. ജനങ്ങളുടെ ബോധനിലവാരവും സമൂഹത്തിന്റെ വളര്‍ച്ചയുടെ നിലവാരവും കണക്കിലെടുത്ത് ജനകീയ ജനാധിപത്യവിപ്ലവം എന്നതിനാണ് അടിയന്തര പരിപാടിയായി മുന്നോട്ട് വെച്ചിട്ടുള്ളത്. അതിനുശേഷമാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് കടക്കൂ എന്നാണ് ആ പരിപാടി നിര്‍ദ്ദേശിക്കുന്നത്.
|
ശരിയായ സിദ്ധാന്തത്തെ അതിന്റെ സ്ഥലകാലങ്ങൾ കണക്കിലെടുത്ത് പ്രയോഗിക്കുക എന്നതും പ്രധാനമാണ്. ഉദാഹരണമായി ന്യൂട്രല്‍ ഗിയറില്‍ വണ്ടി നീങ്ങും എന്ന സിദ്ധാന്തം ശരിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു താഴ്ന്ന സ്ഥലത്ത് വെച്ചുകൊണ്ട് വണ്ടി ന്യൂട്രല്‍ ആക്കിയാല്‍ അത് നീങ്ങുകയില്ല. അതേസമയം അത് ഉയർന്ന സ്ഥലത്ത് വെച്ചുകൊണ്ടാണ് ചെയ്യുന്നതെങ്കില്‍ വണ്ടി മുന്നോട്ട് നീങ്ങും. ന്യൂട്രല്‍ ഗിയറില്‍ വണ്ടി നീങ്ങും എന്നത് ശരിയായ സിദ്ധാന്തമാണ്. എന്നാല്‍ ശരിയായ സ്ഥലത്ത് വെച്ച് ചെയ്യുമ്പോൾ (ഉയരത്തിൽ) മാത്രമേ അത് ശരിയായി തീരൂ.
സാഹചര്യത്തെ മനസിലാക്കി കൊണ്ട് അറിവുകൾ പ്രയോഗിക്കണമെന്ന കാര്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അതായത് ഏത് സ്ഥലകാലത്ത് നിന്നുകൊണ്ടാണ് സിദ്ധാന്തം പ്രയോഗിക്കുന്നത് എന്നത് സംബന്ധിച്ച ധാരണ പ്രധാനമാണ്. ഓരോ രാജ്യത്തിന്റേയും പരിതസ്ഥിതിക്ക് അനുസരിച്ച് വിപ്ലവം നടത്തണമെന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ അടിസ്ഥാനവും ഇത് തന്നെ.
ഉദാഹരണമായി ഇന്ത്യയില്‍ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പാര്‍ടിയാണ് സി.പി.ഐ (എം). എന്നാല്‍ നേരിട്ട് സോഷ്യലിസ്റ്റ് വിപ്ലവം നടത്താനല്ല പാര്‍ടിയുടെ പരിപാടി നിര്‍ദ്ദേശിക്കുന്നത്. ജനങ്ങളുടെ ബോധനിലവാരവും സമൂഹത്തിന്റെ വളര്‍ച്ചയുടെ നിലവാരവും കണക്കിലെടുത്ത് ജനകീയ ജനാധിപത്യവിപ്ലവം എന്നതിനാണ് അടിയന്തര പരിപാടിയായി മുന്നോട്ട് വെച്ചിട്ടുള്ളത്. അതിനുശേഷമാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് കടക്കൂ എന്നാണ് ആ പരിപാടി നിര്‍ദ്ദേശിക്കുന്നത്.
ഇത് കാണിക്കുന്നത് അതാത് സാഹചര്യം കണക്കിലെടുത്തുകൊണ്ട് വിപ്ലവത്തിനെപ്പറ്റിയുള്ള സിദ്ധാന്തം പോലും പ്രയോഗിക്കാൻ പറ്റൂ എന്നര്‍ത്ഥം. അതായത് സ്ഥലകാലങ്ങൾ നോക്കാതെയുള്ള യാന്ത്രികമായ ഇടപെടല്‍ എന്നത് മാര്‍ക്സിസത്തിന് അന്യമായ ഒന്നാണ്.
പഴയ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
No comments:
Post a Comment